ചെന്നൈ: നീണ്ട ഇടവളയ്‌ക്ക് ശേഷം സെപ്റ്റംബർ ഒന്നിനാണ് തമിഴ്‌നാട്ടിൽ സ്‌കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം പുനരാരംഭിച്ചത്. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ സ്‌കൂളിൽ പോകാൻ അനുമതി നൽകിയിരുന്നത്. എന്നാൽ സ്‌കൂളുകൾ തുറന്ന് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ 117 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു.
തമിഴ്‌നാടിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ സ്‌കൂളുകൾ തുറന്നതിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊറോണ കേസുകൾ വർധിച്ചു.
കുട്ടികളിലെ രോഗ വ്യാപനം കുറയ്‌ക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അറിയിച്ചു. 35 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നത്. ഇതിൽ ആകെ 25 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് സ്‌കൂളുകളിൽ എത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളിൽ രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ പുനരാരംഭിക്കുന്ന വിഷയത്തിൽ തീരുമാനം വൈകും. നിലവിൽ സംസ്ഥാനത്ത് 16,756 സജീവ കേസുകളാണുള്ളത്. ഇതുവരെ 35,271 പേർ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നും അധികൃതർ അറിയിച്ചു.
Comments