കൊല്ലം: ജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഗർഭസ്ഥ ശിശു മരിച്ചെന്ന വിവരം കണ്ടെത്താതിരിക്കുകയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി, മരിച്ച കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു.
സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കാനാണ് നിർദ്ദേശം. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി മിഥുന്റെ ഭാര്യ മീരയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.
സെപ്തംബർ 11നാണ് യുവതി ചികിത്സ തേടി ആശുപത്രികളിൽ കയറി ഇറങ്ങിയത്. 15ന് പുലർച്ചെ വേദന അസഹ്യമായതോടെ കൊല്ലം മെഡിക്കൽ കോളേജിൽ എത്തുകയും അരമണിക്കൂറിനുള്ളിൽ ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. നിലവിൽ മീര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യും. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
Comments