ന്യൂഡൽഹി :പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചാൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന. രാജി ആവശ്യപ്പെട്ട് അമരീന്ദർ സിംഗിന് ഹൈക്കാമാൻറിന്റെ നിർദ്ദേശം എത്തിയതിന് പിന്നാലെയാണ് പാർട്ടിവിടുമെന്ന സൂചനകൾ പുറത്തുവരുന്നത്. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാനാണ് അമരീന്ദർസിംഗിന്റെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അമരീന്ദർ സിംഗ് തന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ നിലവിലെ സ്ഥിതി ഗതികൾ ചർച്ചചെയ്യാനായി 40 എംഎൽഎമാരുടെ യോഗവും കോൺഗ്രസ് ദേശീയ നേതൃത്വം വിളിച്ചുചേർത്തിട്ടുണ്ട്.ദേശീയ നേതാക്കളായ ജയ് മാക്കൻ, ഹരീഷ് റായ് ചൗധരിയുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.ചണ്ഡീഗഡിലെത്തിയ ദേശീയ നേതാക്കളെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അമരീന്ദർ സിംഗ് രാജിവെച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന നിർണ്ണായക ചർച്ചകളും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ജാതി സമവാക്യം പരിഹരിക്കാൻ സുനിൽ ജാഖറിനെ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം.എന്നാൽ സുനിൽ ജാഖർ നിലവിൽ എംഎൽഎ അല്ല എന്നത് പാർട്ടിക്ക് തലവേദനയാണ്. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സുനിൽ ജാഖറിനെ പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗിന്റെ പേര് പരിഗണനയിൽ വന്നിരുന്നു. എന്നാൽ നവജ്യേത് സിംഗ് ജാട്ട് സിഖ് കാരനാണെന്നതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായത് കൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംഘടനാപരമായി ക്ഷീണം ഉണ്ടാക്കുമെന്നാണ് ദേശീയ നേൃത്വത്തിന്റെ വിശദീകരണം.
Comments