കോഴിക്കോട് : നാർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമല്ലെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസ്ലീങ്ങൾക്കിടയിൽ ലൗജിഹാദില്ല. ഭീകരതയ്‌ക്ക് കൂട്ടുനിൽക്കുന്നവരല്ല മറിച്ച് ഇതിനെതിരെ സംസാരിക്കുന്നവരാണ് തങ്ങൾ. നിർബന്ധിത മതപരിവർത്തനം ഇസ്ലാമിലില്ല. അങ്ങനെ ഇസ്ലാം കൽപ്പിച്ചിട്ടില്ല. ഇഷ്ടമുള്ളവർക്ക് ഇസ്ലാം മതം സ്വീകരിക്കാം. നിർബന്ധിത മതപരിവർത്തനം ഇല്ലാത്തതുകൊണ്ടുതന്നെ മുസ്ലീങ്ങളുടെ എണ്ണം വർദ്ധിക്കുകയില്ലെന്നും കാന്തപുരം വ്യക്തമാക്കി.
പാലാ ബിഷപ്പിന്റെ പരാമർശം തെറ്റാണ്. പരാമർശം പിൻവലിക്കാൻ ബിഷപ്പ് തയ്യാറാകണം. അല്ലാതെ മദ്ധ്യസ്ഥ ചർച്ചയല്ലാ വേണ്ടത്. ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ആര് ശ്രമിച്ചാലും സ്വാഗതം ചെയ്യുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
കത്തോലിക്ക പെൺകുട്ടികളും ആൺകുട്ടികളും നാർക്കോട്ടിക് ലൗജിഹാദിന് ഇരയാകുന്നുവെന്നായിരുന്നു പാലി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരക്കാർ ലഹരി ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ബിഷപ് പറഞ്ഞിരുന്നു.
Comments