ശ്രീനഗർ: കശ്മീരിൽ ഈ വർഷം വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം. എന്നാൽ ജമ്മുകശ്മീരിൽ എഴുപതോളം പാക് ഭീകരർ സജീവമാണ്. കശ്മീരിലെ യുവാക്കളെ മുൻനിർത്തിയുള്ള ആക്രമണമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ജനറൽ ഓഫീസർ കമ്മാൻഡിങ് ലെഫ്റ്റനന്റ് ജനറൽ ഡി.പി പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കൊല്ലം വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടന്നിട്ടില്ല. ഒന്നുപോലും ഉണ്ടായിട്ടില്ല. കുറഞ്ഞത് കശ്മീരിലെങ്കിലും അത് സംഭവിച്ചിട്ടില്ല. അത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം പൂർണ സജ്ജരാണ്. പക്ഷേ അതിർത്തിയിൽ അത്തരമൊരു നീക്കത്തിന് സൈന്യത്തിന് മുതിരേണ്ടി വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യമെന്നും ലെഫ്റ്റനന്റ് ജനറൽ അറിയിച്ചു.
നുഴഞ്ഞുകയറ്റശ്രമങ്ങളും കാര്യമായി വിജയിച്ചിട്ടില്ല. രണ്ട് ശ്രമങ്ങൾ മാത്രമാണ് വിജയിച്ചത്. അതിൽ ഒരാളെ കയ്യോടെ പിടികൂടാൻ സേനയ്ക്ക് കഴിഞ്ഞു. ഇത് ബന്ദിപ്പോരയിലാണ് സംഭവിച്ചത്. എന്നാൽ രണ്ടാമനായുള്ള അന്വേഷണം തുടരുകയാണ്. 24 മണിക്കൂറിനുളളിൽ ഉറിയിൽ ഒരു സൈനിക ഓപ്പറേഷൻ നടക്കുന്നുണ്ട്. ഇവിടെ നുഴഞ്ഞുകയറ്റമാണ് നടന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കശ്മീർ താഴ്വരയിൽ അറുപതിലധികം പാകിസ്താൻ ഭീകരരുടെ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഭീകരർ പ്രദേശത്തെ യുവാക്കളെ മുൻനിർത്തിയുള്ള ആക്രമണങ്ങൾക്കാണ് പദ്ധതിയിടുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്ന രീതിയിലേക്ക് തീവ്രവാദികൾ മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലുകൾ സംഭവിച്ചാൽ നഷ്ടപ്പെടുന്നത് നമ്മുടെ തന്നെ യുവത്വത്തെയാണ്. ഇതോടെ യുവാക്കളുടെ കുടുംബങ്ങൾക്ക് സൈന്യത്തിനോട് വെറുപ്പുണ്ടാക്കുകയാണ് ഭീകരരുടെ ലക്ഷ്യം. മക്കൾ സഞ്ചരിക്കുന്ന വഴികളെ സസൂക്ഷ്മം ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കളോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലെഫ്റ്റനന്റ് ജനറൽ ഡി.പി പാണ്ഡെ പറഞ്ഞു.
Comments