ഷാർജ: ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ ഇറങ്ങുന്നു. കഴിഞ്ഞ സീസണിലെ ആദ്യമത്സരത്തിൽ തന്നെ സെഞ്ച്വറി പ്രകടനം നടത്തിയ നായകനും മലയാളിയുമായ സഞ്ജു വി സാംസണിലാണ് ആരാധകർക്ക് പ്രതീക്ഷ. മറു വശത്ത് ബാറ്റിംഗ് കരുത്തന്മാരായ രാഹുലും ക്രിസ് ഗെയിലും ഇറങ്ങുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്.
ഇതുവരെ പഞ്ചാബിനെതിരെ കളിച്ച മത്സരങ്ങളിൽ രാജസ്ഥാനാണ് മുൻതൂക്കം. ഇരുവരും ഏറ്റുമുട്ടിയ 22 മത്സരങ്ങളിൽ 12ലും ജയം രാജസ്ഥാനൊപ്പമായിരുന്നു. ഇതിനിടെ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ലോകോത്തര വിദേശ താരങ്ങളായ ബട്‌ലർ, സ്‌റ്റോക്‌സ്, ആർച്ചർ എന്നിവരില്ലാത്ത ക്ഷീണം രാജസ്ഥാന് നിർണ്ണായകമാകും. എന്നാൽ ക്രിസ് മോറിസിന്റേയും ലിയാം ലിവിംഗ്‌സ്റ്റണിന്റേയും ഓൾറൗണ്ട് മികവ് രാജസ്ഥാന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ബാറ്റിംഗിൽ നെടുംതൂണായ കെ.എൽ.രാഹുലിന്റെ കീഴിലാണ് പഞ്ചാബ് ഇറങ്ങുന്നത്. ഐ.പി.എല്ലിലെ എക്കാലത്തേയും സൂപ്പർ ഹിറ്ററും ബോസ്സെന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന ക്രിസ് ഗെയിലിന്റെ പ്രകടനം നിർണ്ണായകമാകും. മായങ്ക് അഗർവാളും മൻദീപ് സിംഗും പ്രതീക്ഷ നൽകുന്ന താരങ്ങളാണ്. ജലജ് സക്‌സേന യുടെ ഓൾറൗണ്ട് മികവ് ടീമിന് കരുത്താണ്. ബൗളിംഗിൽ മുഹമ്മദ് ഷമിയും ക്രിസ് ജോർദ്ദാനും കുന്തമുനയാകും.
Comments