വാഷിംഗ്ടൺ: ക്വാഡ് സമ്മേളനത്തിന്റെ ഭാഗമായി പസഫിക് മേഖലയിലെ ആരോഗ്യ, കാലാവസ്ഥ വ്യതിയാന വിഷയങ്ങളിലെ സംയുക്ത തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഈ മാസം 24-ാം തിയതിയാണ് ക്വാഡ് സമ്മേളനം നടക്കുന്നത്. അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സഖ്യത്തിൽ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണുള്ളത്.
ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭയുടെ 76-ാം വാർഷികത്തോടനുബന്ധിച്ച് ക്വാഡ് രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ച് കൂടുന്നതും ഏറെ പ്രധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. പ്രതിരോധ രംഗത്ത് അതിശക്തമായ കൂട്ടുകെട്ടായി മാറിക്കഴിഞ്ഞ ക്വാഡ് സഖ്യം പസഫിക് മേഖലയ്‌ക്കൊപ്പം അറ്റ്ലാന്റിക് മേഖലയുടെ സുരക്ഷയിലേക്കും ചുവടുവയ്‌ക്കുകയാണ്. അമേരിക്കയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കുമൊപ്പം ബ്രിട്ടണും ചേരുന്ന ത്രിരാഷ്‌ട്ര കൂട്ടായ്മ നിലവിൽ ചർച്ചയായിക്കഴിഞ്ഞു.
കൊറോണ ഏഷ്യൻ രാജ്യങ്ങളേയും പസഫിക്കിലെ ദ്വീപു രാജ്യങ്ങളായ ജപ്പാനേയുമടക്കം ബാധിച്ചിരിക്കുകയാണ്. വാക്‌സിനേഷൻ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളാണ് നടക്കുന്നത്. ഒപ്പം മേഖലയിലെ ചെറുരാജ്യങ്ങൾക്കടക്കം മികച്ച മരുന്നുകളും ചികിത്സാ സഹായവും അതിവേഗം എത്തിക്കുന്നതിനുള്ള പങ്കാളിത്തത്തിനും അന്തിമരൂപമാകും. മേഖലയിലെ കാലാവസ്ഥാ വ്യതിയാനം, പ്രളയം, മറ്റ് ദുരന്തങ്ങൾ എന്നിവയ്‌ക്കെതിരെ കൂട്ടായ ദുരന്തനിവാരണ പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.
Comments