ചികിത്സിക്കാനെത്തിയത് പാകിസ്താനിലെ ക്ഷയരോഗികളെ. കർമക്ഷേത്രമായത് അഫ്ഗാനിലെ നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദും. അവസാന നിമിഷം വരെ അഫ്ഗാനിലെ ക്ഷയരോഗികളെ ശുശ്രൂഷിച്ചും ഗ്രാമത്തിൽ കുടിവെള്ളമെത്തിച്ചും സമാനതകളില്ലാത്ത സേവനം നടത്തിയ ഒരു മനുഷ്യ സ്നേഹി. അവസാനം ഇസ്ലാമിക ഭീരതയുടെ വെടിയേറ്റ് മരിച്ചുവീഴുമ്പോൾ ഗ്രാമവാസികൾക്ക് നഷ്ടപ്പെട്ടത് ഒരു ദൈവദൂതനെ, അങ്കിൾ മുറാദെന്ന് അവർ സ്നേഹത്തോടെ വിളിച്ച ജപ്പാൻ ഡോക്ടറുടെ കഥ കണ്ണീരണിയിക്കുന്നത്
രക്ഷാപ്രവർത്തകരെ കൊന്നുതള്ളാൻ ഒരുമടിയും കാണിക്കാത്ത താലിബാൻ ക്രൂരതകൾ ഒന്നൊന്നായി പുറത്തുവരികയാണ്. അവർക്ക് ശക്തിപകരുന്നതോ പാകിസ്താനി ലഷ്‌ക്കറും ജയ്ഷെ ഭീകരരും. മനുഷ്യത്വമില്ലാത്ത ഇസ്ലാമിക നിയമമെന്താണെന്ന മുന്നറിയിപ്പാണ് അവർ ലോകത്തിന് നൽകുന്നത്. അവർക്ക് മുന്നിൽ സഹായിക്കാനെത്തുന്നവരെന്ന വേർതിരിവില്ല. ഈ ക്രൂരന്മാർക്കിടയിലേക്കാണ് സമാധാന സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ചെന്നിറങ്ങുന്നത്. ഏതു നിമിഷവും പൊട്ടിത്തെറിക്കുന്ന ചാവേറുകളുള്ള മണ്ണിലാണ് നിർഭയമായി അവർ പാവപ്പെട്ടവന് കൈതാങ്ങാവുന്നത്.

സ്വന്തം നാട്ടിലെ പകിട്ടാർന്ന ജീവിതസാഹചര്യങ്ങളും മികച്ച തൊഴിലുകളും ഉപേക്ഷിച്ചാണ് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ പലരും തയ്യാറാകുന്നത്. അവരാരും സൈനികരല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്

ഇവിടെ നാം കാണാൻ പോകുന്നത് അത്തരം ഒരു വ്യക്തിയുടെ ജീവത്യാഗമാണ്. താലിബാനിലെ ഇസ്ലാമിക ക്രൂരതകൾക്ക് മുൻപിൽ അവസാനം ആ മനുഷ്യസ്നേഹി വെടിയേറ്റുവീണതും ദുരന്തഭൂമിയിലെ ദയനീയ കാഴ്ചയായിരുന്നു. ഡോ. ടെറ്റ്സു നാകാമുറ 2003ലാണ് ജപ്പാനിൽ നിന്ന് പാകിസ്താനിലെത്തിയത്. അവിടെ നിന്നാണ് അതിർത്തിയിലെ ചൂട് കൊണ്ട് തൊലിപൊട്ടിപ്പൊളിയുന്ന അഫ്ഗാൻ മണ്ണിൽ വന്നിറങ്ങുന്നത്. അഫ്ഗാനിലും പാകിസ്താനിലും ക്ഷയരോഗംകൊണ്ട് കഷ്ടപ്പെടുന്നവരെ ചികിത്സിക്കാനായിരുന്നു നാകാമുറയുടെ നിയോഗം.

തന്റെ ചെറിയ ക്ലിനിക്കിൽ നിന്ന് നൽകുന്ന മരുന്നുകൊണ്ടുമാത്രം ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ നാകാമുറയുടെ നിയോഗം ഒരു ഗ്രാമത്തെ രക്ഷിക്കാനായിരുന്നു. അത് പിന്നീട് നാല് ജില്ലകളുടെ രക്ഷയായി മാറി. നൻഗർഹാർ പ്രദേശത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവിനും വയറിളക്കത്തിനും കാരണം മൂലം ജലത്തിന്റെ കുറവും വൃത്തിയില്ലായ്മയുമാണെന്ന് നാകാമുറ തിരിച്ചറിഞ്ഞു. നൂറുകണക്കിന് കിണറുകൾ കുഴിച്ചു നോക്കിയിട്ടും ഫലംകാണാതിരുന്നതോടെ നാകാമുറ മാറിചിന്തിച്ചു.

തങ്ങളുടെ നാട്ടിലെ പരമ്പരാഗത കനാൽ പദ്ധതിയാണ് നാകാമുറയുടെ മനസ്സിലേക്ക് എത്തിയത്. 15 മൈൽ നീളമുള്ള കനാൽ ആറു വർഷം കൊണ്ടാണ് നിർമ്മിച്ചത്. ഗ്രാമീണരെ ഒപ്പം കൂട്ടിയായിരുന്നു നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയത്. ഭീകരർ തന്റെ ഒരു സഹപ്രവർത്തകനെ വധിച്ചിട്ടും നാകാമുറ തന്റെ ഉദ്യമത്തിൽ നിന്ന് പിൻമാറിയില്ല. കനാൽ വഴി 60,000 ഏക്കർ സ്ഥലത്ത് ജലലഭ്യത ഉറപ്പാക്കി. പ്രധാന കാനാലിൽ നിന്നും ജലം നാല് ജില്ലകളിലേക്ക് സമൃദ്ധമായി ഒഴുകി. കടുത്ത വരൾച്ചയനുഭവിക്കുന്ന ഗ്രാമത്തിലെക്കുള്ള മൂതന ജലസേചന പദ്ധതി കൃഷിയേയും ശുദ്ധജലത്തേയും സമൃദ്ധമാക്കി. എന്നാൽ അധികനാൾ ഈ സേവനവുമായി മുന്നോട്ടുപോകാൻ നാകാമുറയെ ഇസ്ലാമിക ഭീകരർ അനുവദിച്ചില്ല. 2019 ഡിസംബർ നാല് ഒരു ബുധനാഴ്ച ദിവസം നാകാമുറ വെടിയേറ്റുവീണു.

നൻഗർഹാർ പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലെ ജോലി സ്ഥലത്തേക്ക് പോകവേയാണ് ഭീകരർ നാകാമുറയെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ചു ജീവനക്കാരും അദ്ദേഹത്തിന്റെ കൺമുന്നിൽ വെടിയേറ്റുവീണ് മരിച്ചു. 73 വയസ്സുള്ള നാകാമുറയുടെ പരിക്കും ഗുരുതരമായിരുന്നു. പ്രവിശ്യാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്‌ക്കായി ബാഗ്രാമിലെ അമേരിക്കൻ സൈനിക ആശുപത്രിയിലേക്ക് പോകുംവഴി ആ മനുഷ്യ സ്നേഹി ലോകത്തോട് വിടപറഞ്ഞു.

സ്വന്തം മണ്ണിൽ ജീവിതം ഈയാമ്പാറ്റകളെപ്പോലെ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ടവരാണ് അഫ്ഗാനികൾ. അവരെ സഹായിക്കാനെത്തുന്നവരുടെ നന്മ പോലും തിരിച്ചറിയാൻ സാധിക്കാത്ത ഒരു മതഭീകര ഭരണകൂടം എല്ലാറ്റിനും നേരേയും കറുത്ത മൂടുപടമിടുന്നു. സ്വാതന്ത്ര്യത്തിന്റേയും മനുഷ്യത്വത്തിന്റേയും വാതിലുകളവരടയ്‌ക്കുന്നു. അവർക്ക് ദാഹജലം നൽകിയവനെ കൊന്നുതള്ളാൻ മടിയില്ലാത്ത വണ്ണം ഒരു ക്രൂരസമൂഹം ആ മൂടുപടത്തിനകത്ത് തഴച്ചു വളരുകയാണ്.
അഫ്ഗാനിൽ നിന്നും ഇനിയും പുറത്തുവരാനിരിക്കുന്നത് ദുരന്ത കഥകൾ മാത്രം……














