ഇസ്ലാമാബാദ്: സ്ത്രീകളുടെ വിദ്യാഭ്യാസത്തെ തടയാൻ ശ്രമിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.സ്ത്രീകൾ വിദ്യാഭ്യാസം തേടുന്നത് തടയുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനിൽ താലിബാൻ സ്ത്രീകളെ പഠനം പുനരാരംഭിക്കാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താൻ പ്രധാനമന്ത്രി വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാറിനെ അംഗീകരിക്കുന്ന കാര്യത്തിൽ അയൽ രാജ്യങ്ങളുമായി ചർച്ച ചെയ്തതിന് ശേഷമേ തീരുമാനിക്കാൻ ആവുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ പാകിസ്താന്റെ നിലപാട് വ്യക്തമാക്കിയത്.
അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ അധികാരത്തിലേറിയതിന് ശേഷം പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരുന്നു.പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനി അവതരിപ്പിച്ച നയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങളും തീരുമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. പെൺകുട്ടികൾക്ക് ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാക്കിയിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് ആൺകുട്ടികളോട് പഠനം തുടരാൻ ആവശ്യപ്പെട്ട താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ മൗനം പാലിച്ചു.സ്ത്രീകൾക്ക് തുല്യതയും പരിരക്ഷയും ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ താലിബാന്റെ ഭാഗത്ത് നിന്നും അതിന് വിരുദ്ധമായ നടപടികളാണ് ഉണ്ടാവുന്നത്
Comments