ബംഗളൂരു: കർണ്ണാടകയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി കൂടിക്കാഴ്ച നടത്തി. ആർച്ച് ബിഷപ്പ് റവറന്റ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ബിഷപ്പുമാർ മുഖ്യമന്ത്രിയോട് ചർച്ചനടത്തി. നിയമത്തിന് പിന്തുണയുണ്ടെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. മുന്‍ സ്പീക്കറും നഗ്തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്തെ മതപരിവര്‍ത്തനത്തിന്റെ കണക്കുകൾ പുറത്തുവിട്ടിരിന്നു.
മതപരിവർത്തനം നിയന്ത്രിക്കാൻ ഒരു നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടക്കുകയാണ് . മതപരിവർത്തനത്തിന്റെ പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ആളുകളെ പ്രേരിപ്പിച്ചുകൊണ്ട് പരിവർത്തനം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം പ്രവർത്തനങ്ങളിൽ കർശന ജാഗ്രത പാലിക്കും. രാജ്യത്തുടനീളം മതപരിവർത്തനത്തിനായി വിപുലമായ ഒരു ശൃംഖല പ്രവർത്തിക്കുന്നു, അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. അടുത്താ നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കുമെന്നും അദ്ദേഹം സൂചന നൽകി .
പുസ്തകവും കുരിശും കൈമാറി ആളുകളെ മതം മാറാൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. മതപരിവർത്തന നിരോധന നിയമം ചർച്ചയിൽ വന്നപ്പോൾ നിയമസഭാംഗങ്ങൾ ഇത്തരം പരാമർശങ്ങൾ ഉന്നയിച്ചിരുന്നു. മതം മാറാൻ ആരെയും നിർബന്ധിക്കരുതെന്നും ഇക്കാര്യത്തിൽ തങ്ങൾക്കും ധാർമിക ഉത്തരവാദിത്വമുണ്ടെന്നും ബിഷപ്പുമാർ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സമിതികളിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി.
നേരത്തേ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.ഉത്തര്‍പ്രദേശിലാണ് ആദ്യം മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ ഈ നിയമത്തിന് പിന്തുണ നല്‍കിയിരുന്നു.
Comments