തൃശൂർ: പോസ്‌റ്റോഫീസ് കുറിയുടെ പേരിൽ സിപിഐ എം വനിതാ നേതാവ് നാട്ടുകാരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ആരോപണം. തളിക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ മിനി മുരളീധരൻ ആണ് ലക്ഷങ്ങൾ തട്ടിയത്.
പോസ്റ്റ് ഓഫീസ് കുറിയുടെ പേരിൽ നാട്ടുകാരിൽ നിന്ന് പിരിച്ച തുക അടച്ചിരുന്നില്ല. പണം അടച്ചില്ലെന്ന് കാണിച്ച് തളിക്കുളം പോസ്‌റ്റോഫീസിൽ നിന്ന് നോട്ടീസ് കിട്ടിയതോടെയാണ് വരിക്കാർ തട്ടിപ്പ് മനസ്സിലാക്കുന്നത്. ഇവരുടെ തട്ടിപ്പിന് ഇരയായത് പാർട്ടി അനുഭാവികൾ തന്നെയാണ്. 100ഓളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ബ്ലോക്ക് വൈസ്പ്രസിഡന്റ്, സിപിഎം നേതാവ് എന്നീ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്താണ് മിനി ആളുകളെ ചേർത്തിരുന്നത്. തട്ടിപ്പ് മനസിലാക്കിയ വരിക്കാർ പരാതിയുമായി പാർട്ടിയെ സമീപിക്കുകയായിരുന്നു.
മിനിയുടെ തട്ടിപ്പിനെ ചൊല്ലി തളിക്കുത്ത് പാർട്ടി രണ്ട് തട്ടിലായിട്ടുണ്ട്. ഇവർ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് എതിർ വിഭാഗം ആരോപിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ മിനിയെ സ്ഥാനാർഥിയാക്കിയതിൽ പ്രാദേശികമായി എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇവരെ ബ്ലോക്ക് പഞ്ചായത്തിലേക്ക് പാർട്ടി നേതൃത്വം ഇടപ്പെട്ട് മത്സരിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കുകയും ചെയ്തു. ആരോപണം ഉയർന്നപ്പോൾ അനുകൂലിക്കുന്ന വിഭാഗം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മറു വിഭാഗം എതിർത്തപ്പോൾ ഇത് നടക്കാതെ പോയി. ആരോപണത്തെ തുടർന്ന് മിനിയെ സിപിഎം സസ്‌പെൻഡ് ചെയ്തു. മിനി മുരളിധരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം നാളെ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. സിപിഎം തളിക്കുളം ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയാണ്.
Comments