ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് വൈകിട്ടോടെ ആന്ധ്രാ-ഒഡീഷ തീരത്തേയ്‌ക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലെ ഗജ്ഞം ജില്ലയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതയ്‌ക്കുകയെന്നാണ് റിപ്പോർട്ട്. ഇവിടെ 15 രക്ഷാപ്രവർത്തക സംഘത്തെ നിയോഗിച്ചിട്ടുള്ളതായി സർക്കാർ അറിയിച്ചു.
കോസ്റ്റുഗാർഡിന്റെ പതിനഞ്ചിലധികം ബോട്ടുകൾ തീരമേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കൻ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾക്ക് സാദ്ധ്യത. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തീരമേഖലയിൽ നിന്ന് പരമാവധി ആളുകളെ മാറ്റിപാർപ്പിച്ചു.
ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. എന്നാൽ കേരള തീരത്ത് കാറ്റ് ശക്തിപ്പെടാനും കാലവർഷം സജീവമാകാനും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ സെപ്തംബർ 28വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments