ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ സഹോദരിമാരായ നാല് യുവതികൾ അയൽവാസിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കാപ്പിക്കമ്പ് കൊണ്ടുള്ള അടിയേറ്റ് മറയൂർ സ്വദേശി മോഹൻ രാജിന്റെ തലപൊട്ടി. യുവതികൾക്കെതിരെ മറയൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മറയൂരിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവതികളുടെ കുടുംബം അയൽവാസികളും തമ്മിൽ കാലങ്ങളായി അതിർത്തി തർക്കമുണ്ട്. അടുത്തിടെ കമ്പിവേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൂടുതൽ വഷളാവുകയും വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു.
തർക്കം പരിഹരിക്കാൻ കോടതി നിയോഗിച്ച കമ്മീഷൻ സ്ഥലം അളന്ന് പോയതിന് പിന്നാലെ അയൽവാസികളും യുവതികളും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. കമ്മീഷനെ വിളിച്ചുകൊണ്ടുവന്ന മോഹൻ രാജിനെ യുവതികൾ ഓടിച്ചിട്ട് തല്ലി. തലയടിച്ച് പൊട്ടിച്ചു.
സംഭവത്തിൽ സഹോദരികളായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇടുക്കിയിൽ നിന്നുള്ള വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നും മറയൂർ പൊലീസ് അറിയിച്ചു.
Comments