കൊച്ചി: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് സുധാകരൻ പറഞ്ഞു.
കെപിസിസി ഓഫീസിൽ വന്ന് മോൻസൻ തന്നെ കണ്ടിട്ടുണ്ടെന്നും സുധാകരൻ പറയുന്നു. അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. വ്യാജ ഡോക്ടർ ആണെന്ന് അറിയില്ലായിരുന്നു. തനിക്ക് വേണ്ടി ആരും ഇടപെട്ടിട്ടില്ല. കോടികളുടെ ആഡംബര ജീവിതമായിരുന്നു മോൻസൻ നയിച്ചത്. തനിക്കെതിരായ നുണപ്രചാരണത്തെ നിയമപരമായി നേരിടും. ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതം അവസാനിപ്പിക്കാമെന്നും സുധാകരൻ വ്യക്തമാക്കി.
പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. അയാൾ കറുത്തിട്ടോ വെളുത്തിട്ടോയെന്നെനിക്ക് അറിയില്ല. ഗൂഢാലോചനകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണോ എന്നാണ് സംശയം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് 5 തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാൾ തന്നെ പറയുന്നുണ്ട്. 2018 ൽ താൻ പാർലമെന്റ് അംഗം പോലുമല്ല. ഫിനാൻസ് കമ്മറ്റിയിൽ ഇതുവരെ അംഗവുമായിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയർന്നതെന്നും സുധാകരൻ വിശദീകരിച്ചു.
പരാതിക്കാരനിൽ നിന്നാണ് മോൻസന് മുൻ ഡിഐജി എസ്. സുരേന്ദ്രനുമായും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനുമായും അടുത്ത ബന്ധമാണെന്നുള്ള വിവരങ്ങൾ പുറത്തു വരുന്നത്. സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 25 ലക്ഷം രൂപ മോൻസന് കൈമാറിയത് കെ. സുധാകരന്റെ സാന്നിദ്ധ്യത്തിലാണെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനായി കലൂരിലെ മോൻസന്റെ വീട്ടിൽ സുധാകരൻ എത്തിയെന്നും പരാതിയിലുണ്ട്. 2018 നവംബറിലായിരുന്നു ആ കൂടിക്കാഴ്ച. ഡൽഹിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാക്കുനൽകിയതായും ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
Comments