കൊച്ചി : വ്യാജ പുരാവസ്തുക്കൾ വിറ്റ് ആളുകളിൽ നിന്നും കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന് പോലീസ് സംരക്ഷണം ഒരുക്കിയത് മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എസ്പിയ്‌ക്കും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ബെഹ്‌റ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതേസമയം നിർദ്ദേശം നൽകിയതായി ഓർമ്മയില്ലെന്ന് ബെഹ്‌റ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്ന ബെഹ്‌റയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോൻസനിന്റെ മ്യൂസീയത്തിനും, വീടിനുമുൾപ്പെടെ ബെഹ്‌റയുടെ നിർദ്ദേശപ്രകാരം സംരക്ഷണം ഒരുക്കിയെന്ന കണ്ടെത്തൽ. എന്നാൽ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ താൻ പോകുക മാത്രമാണ് ചെയ്തതെന്നും, ഇതിന് ശേഷം ചില സംശയങ്ങൾ തോന്നിയതോടെ ഇന്റലിജൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ബെഹ്‌റ പറയുന്നു. ഇതിന് പുറമേ മോൻസനിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനായി ഇഡിയ്‌ക്ക് കത്തയച്ചെന്നും ബെഹ്‌റ പറയുന്നുണ്ട്. എന്നാൽ ഇങ്ങിനെയെല്ലാം ചെയ്തുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് മോൻസന് പോലീസ് സംരക്ഷണം ഒരുക്കാൻ ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തു നിന്നും നിർദ്ദേശം പോയിരിക്കുന്നത്.
അതേസമയം പ്രത്യേക സാഹചര്യത്തിലാകാം പോലീസ് സംരക്ഷണത്തിന് അനുമതി നൽകിയതെന്നും, ഉത്തരവിട്ടതായി ഓർക്കുന്നില്ലെന്നും ബെഹ്‌റ പറഞ്ഞു.
Comments