കൊൽക്കത്ത: മമത ബാനർജി നിയമസഭയിലേക്ക് മത്സരിക്കുന്ന ഭബാനിപൂർ ഉപ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ ബഞ്ചാണ് ഹർജി തള്ളിയത്. ഇതിനിടെ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന് കാണിച്ച് മമതയ്‌ക്ക് വേണ്ടി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകിയതിനെ കോടതി വിമർശിച്ചു.
രാജ്യത്ത് 31 സ്ഥലത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നിരിക്കേ മമതയ്‌ക്കവ വേണ്ടി കാണിച്ച തിടുക്കത്തിനെതിരെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ഇലക്ഷൻ കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചുള്ളതാണെന്നാണ് ഹർജിക്കാരന്റെ വാദം. ഭരണഘടനാപരമായും അത്രയധികം വേഗത്തിൽ എടുക്കേണ്ട തീരുമാനമായിരുന്നില്ല ഉപതെരഞ്ഞെടുപ്പെന്നാണ് ഹർജിയിൽ പറയുന്നത്.
ഈ മാസം മുപ്പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ആറു മാസത്തിനകം തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ നിയമസഭാംഗത്വത്തോടെ മുഖ്യമന്ത്രിയായി തുടരാനാകൂ. എന്നതിനാലാണ് നിലവിലെ തൃണമൂൽ സ്ഥാനാർത്ഥിയെ മാറ്റി അതേ സീറ്റിൽ മമത മത്സരിക്കുന്നത്.
മമതാ ബാനർജിക്കെതിരെ അഭിഭാഷകയായ ബി.ജെ.പിയുടെ പ്രീയങ്കാ ടിബ്രേവാളാണ് മത്സരിക്കുന്നത്. നന്ദിഗ്രാമിൽ മുൻ തൃണമൂൽ പാർട്ടി നേതാവും പിന്നീട് ബി.ജെ.പിയിലേക്ക് എത്തിയ സുവേന്ദു അധികാരിയോടാണ് മമതയ്‌ക്ക് കാലിടറിയത്.
Comments