ഛണ്ഡിഗഡ്:പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നവജ്യോത് സിംഗ് സിദ്ധു രാജി വച്ചു. രാജി കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറാകില്ലെന്നും രാജി കത്തിൽ സിദ്ദു പറയുന്നു.
രാജിക്ക് പിന്നാലെ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും പ്രതികരണവുമായി രംഗത്തെത്തി. ‘അയാൾ സ്ഥിരതയുള്ള മനുഷ്യനല്ലെന്നും അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഉതകുന്ന വ്യക്തിയല്ലെന്നും ഞാൻ പറഞ്ഞിരുന്നില്ലേ..’ എന്നാണ് സിദ്ധുവിന്റെ രാജിക്ക് ശേഷം ക്യാപ്റ്റൻ ട്വിറ്ററിൽ കുറിച്ചത്.
I told you so…he is not a stable man and not fit for the border state of punjab.
— Capt.Amarinder Singh (@capt_amarinder) September 28, 2021
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ സിദ്ധുവിനെതിരെ രൂക്ഷ വിമർശനമായിരുന്നു അമരീന്ദർ സിംഗ് നടത്തിയത്. സിദ്ധുവിന് ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നും പാകിസ്താനുമായുള്ള സിദ്ധുവിന്റെ അടുപ്പം രാജ്യസുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണെന്നും അമരീന്ദർ വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനം സിദ്ധുവിന് നൽകിയാൽ എന്തുവില കൊടുത്തും നീക്കം തടയുമെന്നും ക്യാപ്റ്റൻ വ്യക്തമാക്കിയിരുന്നു.
നിലവിൽ ബിജെപിയുടെ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് തിരിച്ചിരിക്കുകയാണ് അമരീന്ദർ സിംഗ്. അദ്ദേഹം കോൺഗ്രസ് വിടുമെന്നും സൂചനയുണ്ട്.
Comments