ന്യൂയോർക്ക്: ഭൗമാന്തരീക്ഷത്തിന് മുകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന മിസൈലുകളുമായി വടക്കൻ കൊറിയയും. കഴിഞ്ഞ ദിവസം അമേരിക്ക പരീക്ഷിച്ച ഹൈപ്പർ സോണിക് വിഭാഗത്തിലെ മിസൈലുകളുടെ അതേ ശക്തിയുള്ളതാണ് തങ്ങളുടേതെന്നാണ് കൊറിയയുടെ വാദം.
ഹൈപ്പർ സോണിക് മിസൈലുകളടക്കം അഞ്ച് പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങളും രഹസ്യാന്വേഷണ വിഭാഗവുമാണ് ബദ്ധ ശത്രുക്കളായ വടക്കൻ കൊറിയയുടെ നീക്കം പുറത്തുവിട്ടത്. ഏറ്റവും തന്ത്രപരമായ ആയുധമെന്ന വിശേഷണമാണ് ഹൈപ്പർ സോണിക് മിസൈലിന് കിം ജോംഗ് ഉൻ ഭരണകൂടം നൽകിയിരിക്കുന്നത്.
തങ്ങളുടെ പ്രതിരോധത്തിന് പതിന്മടങ്ങ് ശക്തികൂട്ടിയിരിക്കുകയാണ് പുതിയ ആയുധ മെന്നാണ് അവകാശവാദം. ഐക്യരാഷ്‌ട്രസഭയുടെ യോഗത്തിൽ കിം ജോംഗ് ഉൻ ആയുധ ങ്ങളുണ്ടാക്കുന്നത് സ്വന്തം പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയാണെന്ന് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മിസൈൽ പരീക്ഷിച്ചത്.
ഒരു മാസത്തിനകം മൂന്നാമത്തെ മിസൈലാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗത, കൃത്യത എന്നിവയാണ് ഹൈപ്പർ സോണിക് ആയുധങ്ങളുടെ പ്രത്യേകതയെന്നും ലോകത്തെ ആണവ ശക്തികൾ ഇത്തരം മിസൈലുകൾ നിർമ്മിച്ചുകൂട്ടുന്നതിന്റെ അപകടം വലുതാണെന്നും കാർനേജ് എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് എന്ന സംഘടനയുടെ പ്രതിനിധി അങ്കിത് പാണ്ഡ ചൂണ്ടിക്കാട്ടി.
Comments