ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ സ്ഥിതി ഡ്രൈവറില്ലാതെ പോകുന്ന വണ്ടി പോലെയായെന്ന് ബിജെപി. പഞ്ചാബിന്റെ അടിത്തട്ടിലെ സാഹചര്യം കോൺഗ്രസിന് ഇതുവരെ മനസിലായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ അപമാനിക്കുകയാണ് കോൺഗ്രസ് പാർട്ടി ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പറഞ്ഞു.
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആൾ വാഹനം എങ്ങോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ്. സിദ്ധുവിന്റെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അദ്ദേഹത്തെ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കി. ക്രിക്കറ്റ് താരമായിരുന്നപ്പോൾ ഒരു ഇംഗ്ലണ്ട് പര്യടനത്തിൽ നിസാര വിഷയത്തിന് ഇടയ്‌ക്ക് വെച്ച് നിർത്തി മടങ്ങിയ ആളാണ് സിദ്ധുവെന്ന് അജയ് കുമാർ മിശ്ര ഓർമ്മിപ്പിച്ചു. അതിമോഹമാണ് സിദ്ധുവിന്. പാർട്ടിയുടെയോ രാജ്യത്തിന്റെയോ സുരക്ഷയെക്കുറിച്ച് സിദ്ധു ചിന്തിക്കുന്നില്ല.
സിദ്ധുവിനെ വിശ്വസിക്കാൻ കൊളളില്ലെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേരത്തെ പറഞ്ഞിട്ടുണ്ട്. പഞ്ചാബിന്റെ അടിത്തട്ടിലെ വിവരങ്ങൾ പോലും മനസിലാക്കിയ നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ. പക്ഷെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കോൺഗ്രസ് വേണ്ട വിധത്തിൽ ഗൗനിച്ചിരുന്നില്ലെന്നും അജയ് കുമാർ മിശ്ര കുറ്റപ്പെടുത്തി.
പഞ്ചാബിൽ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെയാണ് പാർട്ടി അദ്ധ്യക്ഷപദവി സിദ്ധു രാജിവെച്ചത്. അടുത്തിടെയാണ് സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനായി നിയോഗിച്ചത്. സിദ്ധുവിന്റെ രാജി പിൻവലിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
Comments