സത്യവും അഹിംസയും കൊണ്ട് ജീവിതത്തിന്റെ ഊടും പാവും നെയ്ത് ഭാരതത്തിന്റെ ഭാഗധേയം നിർണയിച്ച അർദ്ധ നഗ്നനായ സന്യാസി.. ഭഗവദ്ഗീതയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഭാരതീയന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആത്മബലത്തിന്റെ ആദർശം നൽകിയ കർമ്മ യോഗി. മോഹൻ ദാസ് കരംചന്ദ് ഗാന്ധി.
തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം ഉറച്ചു നിൽക്കാനും അതിനു വേണ്ടി ഏത് പ്രതിസന്ധികളേയും തരണം ചെയ്യാനുമുള്ള നിശ്ചയ ദാർഢ്യം ഗാന്ധിജിയിലുണ്ടായിരുന്നിടത്തോളം മറ്റാരിലും നമുക്ക് കാണാനാകില്ല . ഗുജറാത്തിലെ പോർബന്തറിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു കുടുംബത്തിൽ ജനിച്ച മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ലോകത്തിന്റെ മഹാത്മാ ആയതിനു പിന്നിലെ സൂത്രവാക്യം ജീവിതത്തെ സത്യമായി കാണുക എന്നത് മാത്രമായിരുന്നു.
1893 ജൂൺ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്നും പ്രിട്ടോറിയയിലേക്കുള്ള യാത്രക്കിടെ വർണവിവേചനത്തിന്റെ കരാള ഹസ്തങ്ങൾ ഗാന്ധിയെ പീറ്റർ മാരിറ്റ്സ്ബർഗ് സ്റ്റേഷനിലേക്ക് തള്ളിയിറക്കുമ്പോൾ ഒരു ഐതിഹാസിക രാഷ്‌ട്രീയ ജീവിതത്തിന് തിരശ്ശീല ഉയരുകയായിരുന്നു. ലജ്ജാശീലനായ മോഹൻദാസ് പ്രതിഷേധിക്കാൻ പഠിക്കുന്നത് അവിടെ നിന്നാണ് .ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കാനുള്ള ശ്രമമാരംഭിക്കുന്നതും ആ സംഭവത്തിനു ശേഷമാണ്.
ഒരു പക്ഷേ ആ വെള്ളക്കാരൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എവിടെയെങ്കിലും ഒരു ദേശത്ത് ഒരു സാധാരണ ബാരിസ്റ്ററായി ഗാന്ധിജിയുടെ ജീവിതം ഒടുങ്ങിയേനെ . 1894 ൽ നേറ്റാളിലെ ഇന്ത്യക്കാർക്ക് വേണ്ടീ നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് എന്ന സംഘടന സ്ഥാപിച്ചു കൊണ്ടായിരുന്നു ഗാന്ധിയുടെ രാഷ്‌ട്രീയത്തിലേക്കുള്ള ആദ്യ ചുവടു വയ്പ് . പിന്നീടെല്ലാം ചരിത്രമാണ് .ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരെ സംഘടിപ്പിച്ചയാൾ പിന്നീട് ഭാരതത്തിൽ വിവിധ മേഖകളിൽ പെട്ടവരെ സ്വാതന്ത്ര്യ സമരത്തിനായി സംഘടിപ്പിച്ചു.
ഒരു സായുധസമരത്തിനു മുന്‍പില്‍ ഒരു പക്ഷേ പിടിച്ചു നിന്നേക്കുമായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉരുക്കുമുഷ്ഠിയെ അടിയറവു പറയിക്കാന്‍ പോന്ന ശക്തിയും, സൗന്ദര്യവും ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹം എന്ന, അഹിംസയിലൂന്നിയ സമര പദ്ധതിയ്‌ക്കുണ്ടായിരുന്നു. ചരിത്രത്തിൽ അന്നുവരെ നടപ്പാക്കപ്പെട്ടിട്ടില്ലാത്ത പല സമരമുറകളും അദ്ദേഹം പ്രയോഗിച്ചു . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തന്റെ ജനകീയതയും സത്യസന്ധതയും കൊണ്ട് വിറപ്പിച്ചു . മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാനാകാത്ത തരത്തിൽ പ്രവർത്തിച്ചു . അതെ ഗാന്ധിജിക്ക് തുല്യം ഗാന്ധിജി മാത്രം.
എന്റെ ഗുരുനാഥൻ എന്ന കവിതയിലെ ചുരുങ്ങിയ വരികളിലൂടെ മഹാകവി വള്ളത്തോൾ ഗാന്ധിജിയെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.
‘ഗീതയ്‌ക്കു മാതാവായ ഭൂമിയെ ദൃഡമിതു-
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കു-
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തെ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ-
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്‌ക്കും കല്പപാദപമുണ്ടായി വരൂ!
നമസ്‌തേ ഗതതർഷ! നമസ്‌തേ ദുരാധർഷ !
നമസ്‌തേ സുമഹാത്മൻ! നമസ്‌തേ ജഗദ്ഗുരോ’
ഭഗവദ് ഗീതയുടെ മാതാവായ ഭാരതത്തിനു മാത്രം പ്രസവിക്കാൻ കഴിഞ്ഞ കർമയോഗിയുടെ ശരീര നിഗ്രഹം നടത്താൻ കഴിഞ്ഞിട്ടുണ്ടാകും.പക്ഷേ ഗാന്ധിയെന്ന അനാസക്തവാദി ഭാരതത്തിനു പകർന്നു തന്ന , ആയുധത്താൽ മുറിവേൽക്കാത്ത , തീയാൽ ദഹിപ്പിക്കപ്പെടാത്ത ആത്മബലത്തെ ആർക്കാണ് ഹനിക്കാനാകുക.
Comments