കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനയുടെ സൈനികർ സുപ്രധാന മേഖലകൾ കയ്യടക്കുന്നു വെന്ന റിപ്പോർട്ട് തള്ളി താലിബാൻ. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയെന്ന അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ സൂചനകളാണ് താലിബാൻ നിഷേധിച്ചത്.അമേരിക്കൻ സൈന്യം നിർമ്മിച്ച ബാഗ്രാം വ്യോമതാവളത്തിൽ ലൈറ്റുകളും മറ്റ് സംവിധാനങ്ങളും രാത്രിയിൽ പ്രവർത്തിക്കുന്നുവെന്ന് പ്രദേശവാസികളാണ് വാർത്ത പുറത്തുവിട്ടത്.
‘അഫ്ഗാനിലെ ഒരുമേഖലയിലെ വിദേശ സൈനികർ നിലവിൽ ഇല്ല. വിമാനതാവളങ്ങൾ കേന്ദ്രീകരിച്ച് ചൈനയുടെ സൈനികരുണ്ടെന്ന വാദം തെറ്റാണ്. ജീവൻരക്ഷാ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ചൈനയുടെ വിമാനവും സൈനികരും എത്തിയെന്നത് സത്യമാണ്. സന്നദ്ധപ്രവർത്തകരാണ് ചൈനയിൽ നിന്നും സഹായത്തിന് എത്തിയത്.’ താലിബാൻ കൾച്ചറൽ കമ്മീഷൻ അംഗം ഒമർ മൻസൂർ പറഞ്ഞു.
അഫ്ഗാനിൽ അമേരിക്കൻ സൈന്യം മികച്ച രീതിയിൽ ഉപയോഗിച്ചിരുന്ന സൈനിക വ്യോമതാവളം കയ്യടക്കുക എന്നത് ചൈനയുടെ ആഗ്രഹമാണ്. അമേരിക്കയോടുള്ള സൈനിക ശത്രുതയ്‌ക്ക് പ്രതികാരമായി ചൈന ബാഗ്രാമിനെ താവളമാക്കുമെന്നാണ് സൂചന.
അമേരിക്കൻ സൈനികർ ഉപയോഗ ശൂന്യമാക്കിയ വിമാനങ്ങളും വാഹനങ്ങളും അറ്റകുറ്റ പ്പണി നടത്തി വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ചൈനയുടെ മിലിട്ടറി എഞ്ചിനീയറിംഗ് സേവനം നൽകുമെന്ന് മുന്നേ സൂചന നൽകിയിരുന്നു. നിരവധി സൈനികർക്ക് തങ്ങാനുള്ള എല്ലാ സംവിധാനവുമുള്ള താവളമാണ് ബാഗ്രാമിലേത്. വിമാനങ്ങൾ ഇറങ്ങാനും ഇന്ധനം നിറയ്‌ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും സാധിക്കുമെന്നതും താലിബാന് ഏറെ പ്രയോജനകരമാണ്.
നിലവിൽ താലിബാന് എല്ലാ സഹായവും നൽകുന്നതിലൂടെ മേഖലയിൽ ഇന്ത്യക്കെതിരെ ശക്തമായ സൈനിക താവളം എന്ന നിലയിൽ ചൈന ബാഗ്രാമിനെ ഉപയോഗിക്കുമെന്ന അപകടവും രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്നുണ്ട്. പാകിസ്താനും ചൈനയ്‌ക്കും നേരിട്ട് പ്രവർത്തിക്കാൻ താലിബാൻ ഭരണകൂടം ബാഗ്രാം വിട്ടുനൽകാനുള്ള സാദ്ധ്യത അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.
Comments