മുംബൈ: ലഹരി പാർട്ടിക്കിടെ എൻസിബി പിടികൂടിയ എട്ട് പ്രതികളെ മുംബൈ സിറ്റി കോടതിയിൽ ഹാജരാക്കി. ഇവരെ ഒമ്പത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബി ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയോട് ആവശ്യപ്പെട്ടു. ആര്യൻ ഖാൻ, അർബാസ് സേത്ത് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരെയാണ് പ്രധാന വകുപ്പുകൾ എൻസിബി ചുമത്തിയിട്ടുള്ളത്. മൂവരെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബിയുടെ ആവശ്യം.
എന്നാൽ ആര്യൻ ഖാൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്ന് ആര്യന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദേ കോടതിയിൽ വ്യക്തമാക്കി. റെയ്ഡിനിടെ ആര്യനിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നതിന് ആര്യനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നും സതീഷ് മനേഷിന്ദേ വാദിച്ചു.
സംഗീത പാർട്ടിക്ക് ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ആര്യൻ എത്തിയത്. ബോർഡിങ് പാസോ വ്യക്തിഗത സീറ്റുകളോ കാബിനോ ഒന്നും തന്നെ ആര്യനുണ്ടായിരുന്നില്ല. ആര്യന്റെ കയ്യിൽ നിന്നും ലഹിരി വസ്തുക്കളും കണ്ടെടുത്തില്ല. വാട്ട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീഷ് മനേഷിന്ദേ വ്യക്തമാക്കി.
എന്നാൽ ആര്യൻ ഖാനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് എൻസിബി അറിയിച്ചത്. ലഹരി വസ്തുക്കളെ സംബന്ധിക്കുന്ന ആര്യന്റെ വാട്ട്‌സാപ്പ് ചാറ്റുകൾ ലഭിച്ചിട്ടുണ്ട്. ലഹരി വസ്തുക്കൾ കൈവശം വെയ്‌ക്കുക, വിപണനം ചെയ്യുക, നിർമ്മിക്കുക തുടങ്ങിയവ ഉൾപ്പെടുന്ന എൻ.ഡി.പി.എസ് ആക്ടിന്റെ സെക്ഷൻ 8-സി പ്രകാരമാണ് ആര്യനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. കേസിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ മറ്റ് അഞ്ച് പേരെ വൈദ്യപരിശോധനകൾക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.
Comments