ന്യൂഡൽഹി: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ പിടിയിലായ ആര്യൻ ഖാൻ, അർബാസ് സേത്ത്, മുൻമുൻ ധമേച്ച എന്നിവരെ കോടതി കസറ്റഡിയിൽ വിട്ടു. പ്രതികളെ ഒക്ടോബർ ഏഴുവരെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടത്.
ആര്യന്റെ കയ്യിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിട്ടില്ലെന്നും ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നും അഭിഭാഷകൻ സതീഷ് മൻഷിൻഡെ കോടതിയിൽ വാദിച്ചു. എന്നാൽ അഭിഭാഷകന്റെ വാദം തള്ളിയ കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ എൻസിബിയുടെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പ്രതികളെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ആര്യൻ ഖാൻ, അർബാസ് സേത്ത് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരെയാണ് എൻസിബി പ്രധാന വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. മൂവരെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻസിബിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം മുംബൈ തീരത്തെ ആഡംബര കപ്പലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.ഇവരിൽ നിന്നായി കൊക്കെയ്ൻ,ഹാഷിഷ്, എം.ഡി.എം.എ എന്നിവയുംഎൻസിബി പിടിച്ചെടുത്തു.
Comments