ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ഭക്തർ നടത്തിയ പ്രക്ഷോഭങ്ങളെ തകർക്കാൻ 24 ന്യൂസും മോൻസൺ മാവുങ്കലും ചെമ്പോല തിട്ടൂരവുമായെത്തിയത് ആരുടെ അച്ചാരം വാങ്ങി ? ഭക്തജന മുന്നേറ്റം തകർക്കാൻ ആഗ്രഹിച്ചവരുടെ തിരക്കഥക്കനുസരിച്ച് ആടുകയായിരുന്നോ ചാനലും വ്യാജ പുരാവസ്തു ശേഖരക്കാരനും ?
ശബരി മലയിലെ ആചാര ലംഘനത്തിന് ഇടത് സർക്കാറും പോലീസ് സംവിധാനവും കാണിച്ചുകൂട്ടിയ പേക്കൂത്തുകൾ കേരളം മറന്നിട്ടില്ല. ശബരി മലയെ തകർക്കാൻ വിവിധ മേഖലകളിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അന്ന് ചെമ്പോല തിട്ടൂരവും അന്ന് പുറത്തിറങ്ങിയത്. എന്നാൽ ആചാര സംരക്ഷണത്തിനായി ജാതി-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ വിശ്വാസി സമൂഹം തെരുവിലിറങ്ങിയതോടെ എല്ലാ ഗൂഢാലോചനയും തകർന്ന് തരിപ്പണമായി.
നാമജപ പ്രതിഷേധങ്ങളെ ലാത്തികൊണ്ട് അടിച്ചൊതുക്കാൻ കഴിയാതെ വന്നപ്പോൾ ഹിന്ദുവിനെ ജാതീയമായി ഭിന്നിപ്പിക്കാൻ എവിടെയോ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് ഈ വ്യാജ തിട്ടൂരം. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വർഷം പഴക്കമുള്ള ആധികാരിക രേഖയായ ചെമ്പോല തിട്ടൂരമാണ് വ്യാജമായി നിർമ്മിച്ച് 24 ന്യൂസ് പ്രചരിപ്പിച്ചത്. എസ്എഫ്‌ഐ നേതാവായിരുന്ന സഹിൻ ആന്റണി എന്ന റിപ്പോർട്ടറാണ് വാർത്ത പുറത്ത് വിട്ടത്. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും ആരാധനകളും നടപ്പാക്കാൻ അധികാരമുള്ള കുടുംബങ്ങളെയും സമുദായങ്ങളെയും തീർച്ചപ്പെടുത്തുന്നതാണ് തിട്ടൂരം.
ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്തിലാണ് ചെമ്പോല തിട്ടൂരത്തിൽ മലയാള അക്ഷരങ്ങൾ കൊത്തിവെച്ചത്. കൊല്ല വർഷം 843 ൽ പന്തളം രാജാവ് പുറപ്പെടുവിച്ച ഈ ആധികാരിക രേഖയാണിത്. പന്തളം കൊട്ടാരത്തിന്റെ ചെമ്പോലതിട്ടൂരം എന്നവകാശപ്പെട്ടാണ് മോൻസൻ മാവുങ്കലിറെ പക്കലുള്ള തിട്ടൂരം 24 ന്യൂസ് പ്രചരിപ്പിച്ചത്. ശബരിമല ആചാര സംരക്ഷണ സമരം കൊടുമ്പിരി കൊള്ളുന്ന ഈ സമയത്താണ് ബ്രേക്കിംഗ് ന്യൂസായി ചെമ്പോല തിട്ടൂരം ചാനലിൽ പ്രത്യക്ഷപ്പെടുന്നത്.
ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും പഴക്കമുള്ളതുമായ രേഖയാണിതെന്ന് സ്ഥാപിക്കാൻ ഇടതുപക്ഷ സഹയാത്രികനായ റിപ്പോർട്ടർ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. വാർത്തയ്‌ക്ക് ആധികാരികത നൽകാൻ രാഘവ വാര്യർ എന്നൊരു കോലെഴുത്ത് പണ്ഡിതനെയും കണ്ടു പിടിച്ച് ചെമ്പ് തിട്ടൂരം വായിപ്പിക്കുകയും ചെയ്തു.
നേര് നേരത്തെ എത്തിക്കുന്ന ദേശാഭിമാനി ഇവിടെ അല്പമൊന്നും വൈകിപോയി. എങ്കിലും 24 ന്യൂസിന് പിന്നാലെ തിട്ടൂരം പ്രചരിപ്പിക്കാൻ ദേശാഭിമാനിയും രംഗത്തെത്തി. ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രമാണെന്നും, 350 വർഷം പഴക്കമുള്ള ഈ തിട്ടൂരം അതിന് തെളിവാണെന്നും ദേശാഭിമാനി നാണമില്ലാതെ വാർത്തനൽകി. ദ്രാവിഡ ആരാധനാ പദ്ധതികളെ ബ്രാഹ്‌മണ സമൂഹം ബലമായി പിടിച്ചെടുക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനാണ് 24ന്യൂസും ദേശാഭിമാനിയും ശ്രമിച്ചത്.
ബ്രാഹ്‌മണാധിനിവേശത്തെ പറ്റി സമൂഹമാദ്ധ്യമങ്ങളിലും ഇടതുപക്ഷ ബുദ്ധിജിവികൾ ഘോരഘോരം പ്രസംഗിച്ചു. ജാതി വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനായി ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദുവിനെ ഭിന്നിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അയ്യപ്പ സ്വാമിയുടെ പേരിൽ കേരളത്തിൽ സംഭവിച്ച ഹിന്ദു ഐക്യത്തെ തകർക്കാനുള്ള ഗൂഢതന്ത്രം. ഹിന്ദുവിനെ ഈഴവനെന്നും ബ്രാഹ്‌മണനെന്നും മലയരയനെന്നും നായരെന്നും പറഞ്ഞ് തമ്മിൽ തല്ലിക്കാൻ വ്യാജമായി നിർമ്മിച്ചതായിരുന്നു ആ തിട്ടൂരം.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് പുറത്തുവന്നതോടെയാണ് ചെമ്പോല തിട്ടൂരത്തിന്റെ യാഥാർത്ഥ്യവും പുറം ലോകം അറിഞ്ഞത്. ഗണപതി മഹാഭാരതം എഴുതിയ താളിയോലയും, മോശയുടെ അംശവടിയും, യേശുവിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ് കുഴച്ചുണ്ടാക്കിയ കുരിശും, മുഹമ്മദ് നബിയുടെ ഒലീവെണ്ണ വിളക്കും, ടിപ്പുവിന്റെ സിംഹാസനവും ഒക്കെ സൂക്ഷിച്ചിരിക്കുന്ന മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലായിരുന്നു ഈ ചെമ്പോല തിട്ടൂരവും ഉണ്ടായിരുന്നത്. മോൺസൻ മാവുങ്കൽ കള്ളനാണോ, വെട്ടിപ്പുകാരനാണോ അത് തെളിയിക്കേണ്ടത് പോലീസാണ്.
എന്നാൽ ഹിന്ദു മതത്തിൽ ഭിന്നിപ്പുണ്ടാക്കാനും തമ്മിൽ തല്ലിക്കാനും മോൻസനെ പ്രേരിപ്പിച്ചതാരാണെന്ന് ഇവിടുത്തെ വിശ്വാസി സമൂഹത്തിന് അറിഞ്ഞേ പറ്റൂ. ഏത് ഗൂഢാലോചനയുടെ ഭാഗമായാണ് ഇങ്ങനെ ഒരു തിട്ടൂരം മോൻസൻ മാവുങ്കൽ വ്യാജമായി നിർമ്മിച്ചത്.? കള്ള രേഖ ഉണ്ടാക്കി ശബരിമലയെയും ഭക്തരുടെ വികാരത്തെയും തകർക്കാൻ ഒത്തുകളിച്ചവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത് ഉന്നതരുടെ അറിവോടെ് ശബരമലയെ തകർക്കാൻ നടന്ന സംഘടിത ശ്രമം തന്നെയാണ്.















