കോഴിക്കോട്; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അക്ഷര രഥയാത്രയിൽ പങ്കെടുത്തതിന് പത്മശ്രീ അലിമാണിക്ഫാനെതിരെ മതമൗലിക വാദികളുടെ ഭീഷണി. ഭീഷണിയെത്തുടർന്ന് അലി മാണിക്ഫാൻ മാപ്പു പറഞ്ഞു. കേസരി വാരിക സംഘടിപ്പിച്ച അക്ഷരരഥയാത്രയിലാണ് അലി മാണിക്ഫാൻ പങ്കെടുത്തത്. പരിപാടിയുടെ സമാപന വേദിയിൽ അലി മാണിക്ഫാൻ വിളക്ക് കൊളുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. തുടർന്ന് താൻ ചെയ്തത് വലിയ അപരാധമാണെന്നും അതിൽ പ്രയാസപ്പെടുന്ന എല്ലാവരോടും ക്ഷമചോദിക്കുന്നുവെന്നും അലിമാണിക്ഫാൻ വ്യക്തമാക്കി.
ബഹുദൈവത്വപരമായ യാതൊന്നും വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉണ്ടാകാൻ പാടില്ലെന്നു നിലപാടുള്ള വ്യക്തിയാണ് താനെന്നും , വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ സംഘാടകരെ എതിർത്ത് മാറി നിൽക്കാൻ സാധിച്ചില്ലെന്നും തനിക്ക് തെറ്റ് പറ്റിയെന്നും അലി മാണിക്ഫാൻ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് തെറ്റു പറ്റിയെന്ന് വ്യക്തമാക്കി മാപ്പു ചോദിച്ചുകൊണ്ട് അലിമാണിക്ഫാൻ രംഗത്തെത്തിയത്.
ആ വിവാദ ചടങ്ങിൽ പങ്കെടുക്കുമ്പോൾ, അല്ലാഹുവാണ, എന്റെ മനസ്സിൽ അണുമണി കളങ്കമോ, കാപട്യമോ, ഏകദൈവത്വത്തിൽ പങ്കുചേർക്കലോ ഉണ്ടായിരുന്നില്ല. എങ്കിലും പ്രത്യക്ഷ കർമ്മത്തിന്റെ പേരിൽ ഞാൻ പശ്ചാതപിക്കുകയും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ‘എല്ലാ മനുഷ്യരും തെറ്റ് സംഭവിക്കാവുന്ന വരാണെന്നും അവരിൽ ഉത്തമർ പശ്ചാതപിക്കുന്നവരാണെന്നും’ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ എന്നും പോസ്റ്റിൽ അലി മാണിക്ഫാൻ പറയുന്നു.
മാപ്പു പറഞ്ഞിട്ടും അലി മണിക് ഫാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കമന്റിൽ അസഭ്യ വർഷങ്ങളുമുണ്ട്. എത്രയും പെട്ടെന്ന് നാഥനോട് മാപ്പു പറയണമെന്നും ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള പ്രായച്ഛിത്തം ചെയ്യണമെന്നുമാണ് കമന്റുകളിൽ ആക്രോശിക്കുന്നത്.
പോസ്റ്റ് ലിങ്ക്: https://www.facebook.com/ali.manikfan.5/posts/2356689397795313
Comments