കാബൂൾ: ഭീകരവാദം പരിപോഷിപ്പിക്കുന്ന കേന്ദ്രമായി അഫ്ഗാനിസ്താൻ മാറുന്നത് തടയണമെന്ന് താലിബാനുമായി ചർച്ച നടത്തിയ ബ്രിട്ടനിലെ മുതിർന്ന ഉദ്യോഗസ്ഥർ. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു വേണ്ടി ഉന്നത പ്രതിനിധി സൈമൺ ഗാസ്, ദോഹയിൽ നിന്നുള്ള അഫ്ഗാൻ പ്രതിനിധി മാർട്ടിൻ ലോഗ്ഡൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. താലിബാന്റെ മുതിർന്ന അംഗങ്ങളായ മൗലവി അമീർ ഖാൻ മുത്തഖി, മുല്ല അബ്ദുൾ ഗനി ബരദർ അഖുണ്ട്, മൗലവി അബ്ദുൾ സലാം ഹനാഫി എന്നിവരാണ് അഫ്ഗാനെ പ്രതിനിധീകരിച്ച് ചർച്ചക്കെത്തിയത്.
അഫ്ഗാൻ ഭീകരവാദത്തിന്റെ താവളമാകുന്നത് തടയാൻ ആവശ്യമായ എല്ലാ സഹായങ്ങളും ബ്രിട്ടൻ വാഗ്ദാനം ചെയ്തു. രാജ്യത്ത് ഉയർന്നു വരുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ മാറ്റി ഭീകരവാദത്തെ ഇല്ലായ്മ ചെയ്യണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും ജനങ്ങൾക്ക് ഭയരഹിത അന്തരീക്ഷം നൽകണമെന്നും ബ്രിട്ടൻ നിർദ്ദേശിച്ചു.
സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് തടയിടരുത്. രാജ്യം വിടാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും സുരക്ഷിതമായി ബ്രിട്ടനിലേയ്‌ക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്നും അധികാരികൾ ആവശ്യപ്പെട്ടു.
താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാൻ സാധാരണ ജനങ്ങളുടെ കുരുതിക്കളമായി മാറുന്നു. മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് നിലവിൽ രാജ്യത്ത് അരങ്ങേറുന്നത്. താലിബാന്റെ കൊടുംക്രൂരത ഭയന്ന് അനേകം ആളുകളാണ് അഫ്ഗാനിൽ നിന്നും പലായനം ചെയ്ത്. എന്നിട്ടും പകതീരാതെ ക്രൂരകൃത്യങ്ങൾ തുടരുകയാണ് താലിബാൻ എന്നാണ് ആരോപണം.
Comments