ആലപ്പുഴ:ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരം പതിറ്റാണ്ടുകൾക്ക് മുൻപ് സുപ്രീംകോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയതായി ചീരപ്പൻചിറ കുടുംബം. ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. വാമൊഴിയായി കേട്ട ഓർമ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറഞ്ഞു. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ അറസ്റ്റ് ചെയ്തതോടെയാണ് ചെമ്പോലയും ശബരിമലയും വീണ്ടും ചർച്ചയാകുന്നത്.
വെടിവഴിപാട് അവകാശം തിരികെ കിട്ടാൻ വേണ്ടി ദേവസ്വം ബോർഡിനെതിരെ ചീരപ്പൻചിറക്കാർ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയിൽ തുടങ്ങി കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽവരെ എത്തിയിരുന്നു. അന്ന് രേഖകൾ കോടതിയിൽ ഹാജരാക്കാനായി ഇവിടെ നിന്നും ചെമ്പോലയും കൊണ്ടുപോയി. ഇപ്പോൾ അതിനെ പറ്റി ഒരു വിവരവും ഇല്ലെന്നും രേഖകൾ ചോദിച്ച് ആരും ഇന്നുവരെ വന്നിട്ടില്ലെന്നും ചീരപ്പൻചിറക്കാർ പറഞ്ഞു.
ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പൻചിറ തറവാട്. ഇവിടെയാണ്അയ്യപ്പൻ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പൻചിറ. അയ്യപ്പൻ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളക്കിന് മുന്നിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു.
ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൻ മാവുങ്കൽ ചെമ്പോലയും പ്രചരിപ്പിച്ചിരുന്നു. മോൻസന്റെ തട്ടിപ്പ് പുറത്തുവന്നതോടെ ചെമ്പോല നൽകിയത് താനാണെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് വ്യക്തമാക്കിയിരുന്നു. തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നും സിനിമകളിൽ ഉപയോഗിക്കാനായാണ് ഈ ചെമ്പോലകൾ വാങ്ങിയത്. ചെമ്പോലകൾ ആ വീട്ടുകാരുടെ കൈവശം ഇരുന്നതാണ്, അത് വ്യാജമായി നിർമ്മിച്ചതല്ലെന്നും സന്തോഷ് പറയുന്നു.
സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു അതിൽ. ഉള്ളടക്കം എന്താണെന്ന് അറിയില്ല. മോൻസൺ ഇതിൽ താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കൈമാറിയത്. ഇത് പുരാവസ്തു വിദഗ്ധരെ കാണിച്ചുവെന്ന് മോൻസൺ ഇടയ്‌ക്ക് അവകാശപ്പെട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള രേഖകളാണെന്ന അവകാശവാദം വാർത്തകളിലൂടെയാണ് താൻ അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.















