പേസ്‌മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടം മൂലമുണ്ടായ ഗുരുതര പരിക്കും അതിജീവിച്ച് അമേരിക്കയുടെ മുഖശ്രീയായി ഇന്ത്യൻ വംശജ ശ്രീ സായ്‌നി. ശാരീരിക അവശതകളെ മനക്കരുത്തുകൊണ്ടു നേരിട്ട് 2021 മിസ് വേൾഡ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട 25 കാരിയെകുറിച്ചുള്ള വാർത്തകൾ പ്രാദേശിക മാദ്ധ്യമങ്ങളിലും സോഷ്യൻ മീഡിയകളിലും നിറയുകയാണ്. പ്രതിസന്ധികളേയും ബുദ്ധിമുട്ടുകളേയും അതിജീവനത്തിനുള്ള കരുത്താക്കി മാറ്റിയ ഒരു പെൺകുട്ടിയായാണ് ശ്രീസായ്‌നിയെ അമേരിക്കൻ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
കല്ലും മുള്ളും നിറഞ്ഞതാണ് ജീവിത വിജത്തിലേക്കുള്ള ചവിട്ടുപടികളെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ പഠിച്ച പെൺകുട്ടിയാണ് ശ്രീസായ്‌നി. അവളുടെ ഹൃദയ താളം പോലും 12 -ാം വയസ്സുമുതൽ യന്ത്ര സഹാത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്ന നിസ്സഹായാവസ്ഥ. ഗുരുതരമായ ഹൃദയ പ്രശ്നങ്ങളെ തുടർന്നാണ് സായ്നിയുടെ ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിക്കുന്നത്.
പേസ്‌മേക്കറിന്റെ സഹായമില്ലാതെ ഒരുനിമിഷം പോലും സായിനിക്ക് ജീവിക്കാനാവില്ല. വർഷങ്ങൾക്ക് മുൻപുണ്ടായ വാഹനാപകടത്തിൽ മുഖത്ത് പൊള്ളലേറ്റ സായ്നി ഏറെ നാൾ ചികിത്സയിലായിരുന്നു. വെല്ലുവിളികളെ നിശ്ചയദ്ധാർഢ്യം കൊണ്ട് നേരിട്ടാണ് ശ്രീസായ്‌നി ലോക സൗന്ദര്യ മത്സരത്തിൽ അമേരിക്കയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടിയെടുത്തത്.
മിസ് വേൾഡ് അമേരിക്ക പട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്തോ-അമേരിക്കൻ വംശജയാണ് ഇവർ. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് യുഎസിലേയ്‌ക്ക് കുടിയേറിയതാണ് സായ്‌നിയുടെ മാതാപിതാക്കൾ. ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിലാണ് അമേരിക്കയുടെ വിശ്വ സുന്ദരിപ്പട്ടം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ ഏഷ്യൻ വംശജയും സായ്നിയാണ്.
ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ലെന്നാണ് നേട്ടം സ്വന്തമാക്കിയ ശേഷമുള്ള സായ്നിയുടെ ആദ്യ പ്രതികരണം. വിജയം മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും, അമ്മയുടെ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും സായ്നി പറഞ്ഞു. കിരീടനേട്ടത്തിന് പുറമെ അമേരിക്കയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് അംബാസിഡർ ആയും ഇവർ തിരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യ സേവന രംഗത്തും വളരെ സജീവമാണ് സായ്‌നി. ഡിസംബറിൽ പ്യൂർട്ടോറിക്ക ആഥിത്യം വഹിക്കുന്ന ലോക സൗന്ദര്യ മത്സരത്തനുളള തയ്യാറെടുപ്പിലാണ് ഇന്ത്യൻ വംശജ ഇപ്പോൾ. നിശ്ചയദാർഢ്യത്തോടൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനം കൂടി ലഭിക്കുന്നതോടെ കൂടുതൽ ഉയരങ്ങൾ കീഴടക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീസായ്‌നി.
Comments