സർവൈശ്വര്യദായിനിയായ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് നാളെ തുടക്കമാകുന്നു. ഭാരതത്തിലെ ഹിന്ദുക്കൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന ദിവസങ്ങളാണിത്. പല രൂപത്തിലും പല ഭാവത്തിലുമാണ് നവരാത്രി അഥവാ ദസറ എന്ന ആഘോഷം രാജ്യത്തെ ഓരോയിടത്തും നടത്തുന്നത്. വെളുത്ത പക്ഷത്തിലെ അമാവാസി മുതൽ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. ആദ്യത്തെ മൂന്ന് ദിവസം പരാശക്തിയെ പാർവതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാന മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തിൽ സരസ്വതി ഭാവത്തെയാണ് കൂടുതലായും ആരാധിക്കുന്നത്.
മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്ന് ദുർഗാദേവിയായി രൂപം പൂണ്ട് ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം. ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനത്തെ ദിവസമാണെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടു തന്നെ ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകൾക്കും തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമായാണ് വിജയദശമി ദിവസത്തെ കാണുന്നത്. വിദ്യാദേവതയുടെ അനുഗ്രഹത്തിനായി ദുർഗാഷ്ടമി ദിവസം പുസ്തകങ്ങളും ആയുധങ്ങളും പൂജയ്‌ക്ക് വയ്‌ക്കുന്നു. മഹാവനമി ദിവസം പ്രാർത്ഥനയോടെ കഴിഞ്ഞ ശേഷം വിജയദശമി ദിവസമാണ് പൂജയെടുപ്പും വിദ്യാരംഭവും നടത്തുന്നത്.
വിദ്യാർത്ഥികൾക്ക് പുറമെ മുതിർന്നവരും ദേവിയുടെ അനുഗ്രഹത്തിനായി ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന വ്രതം അനുഷ്ഠിക്കാറുണ്ട്. 7, 5, 3, 1 എന്നീ ക്രമത്തിലും വ്രതം അനുഷ്ഠിക്കാം. എല്ലാ ദിവസവും വ്രതം നോക്കാൻ കഴിയാത്തവർക്ക് സ്പതമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കാം. നവരാത്രി ദിനങ്ങൾ കലോപാസകർക്ക് തങ്ങളുടെ കഴിവുകളെ ദൈവസന്നിധിയിൽ അർപ്പിക്കുവാനുള്ള അവസരം കൂടിയാണ്. ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദർഭമായിട്ടാണ് ഈ ദിവസങ്ങളെ കാണുന്നത്. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരൻ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞർ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തിൽ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ പ്രാർഥനാപൂർവം തിരികെ എടുക്കുന്നു. ജീവിതത്തിലുടനീളം ദേവിയുടെ അനുഗ്രഹം ആ വ്യക്തിക്ക് ലഭിക്കുമെന്നാണ് സങ്കൽപ്പം.















