ഡെറാഡൂൺ: ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി എയിംസ് ഋഷികേശിൽ നിന്നും 32 പ്രഷർ സ്വിംഗ് ആഡ്‌സോർപ്ഷൻ(പിഎസ്എ) ഓക്‌സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിന്റെ സഹായത്തോടെയാണ് പ്ലാന്റ് നിർമ്മിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഉത്തരാഖണ്ഡ് ഗവർണർ റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽഗുർമീത് സിംഗ്, മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കും.
രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്‌സിജന് പ്ലാന്റുകൾ സ്ഥാപിക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിനു മുന്നോടിയായാണ് ഉത്തരാഖണ്ഡിൽ പ്ലാന്റുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഓക്‌സിജൻ ക്ഷാമം ഇല്ലാതെയാകും. ഇതുവരെ 1224 ഓക്‌സിജൻ പ്ലാന്റുകൾക്കാണ് പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. അതിൽ 1100 പ്ലാന്റുകൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. ഈ പ്ലാന്റുകളിൽ നിന്നും 1750 എംടി ഓക്‌സിജൻ ആണ് രാജ്യത്ത് പ്രതിദിനം ഉൽപാദിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സങ്കീർണതകൾ ദൂരീകരിക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. പ്ലാന്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും, സംരക്ഷിക്കാനും 7000 ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Comments