ജനീവ: ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കുട്ടികൾക്കുള്ള ആർടിഎസ്, എസ്/എഎസ് 01(RTS,S/AS01) മലേറിയ പ്രതിരോധ വാക്‌സിനാണ് അംഗീകാരം ലഭിച്ചത്. പ്രതിവർഷം 4,00,000 പേരാണ് മലേറിയ ബാധിച്ച് മരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്‌സിൻ വ്യാപകമായി ഉപയോഗിക്കാൻ ഡബ്ല്യൂഎച്ച്ഒ ശുപാർശ ചെയ്യുന്നുണ്ടെന്ന് ഡയറക്ടർ ജനറൽ ട്രെഡ്രോസ് ആന്തനോം ഹെബ്രിയേസസ് അറിയിച്ചു.
മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനം കൂടാതെ ഈ വാക്‌സിൻ ഉപയോഗിച്ച് ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തിന്റേയും ശാസ്ത്രത്തിന്റേയും മലേറിയ നിയന്ത്രണത്തിന്റേയും മുന്നേറ്റമാണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തി.
ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ പേർ മലേറിയ രോഗത്തിനിരയായി മരിക്കുന്നത്. ഇതിൽ കൂടുതലും കുട്ടികളാണ്. ചരിത്ര നിമിഷമെന്നാണ് അംഗീകാരം നൽകിയ നടപടിയെ ടെഡ്രോസ് വിശേഷിപ്പിച്ചത്. പ്രതിവർഷം മരിക്കുന്ന നാല് ലക്ഷം പേരിൽ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്. 2019ൽ രണ്ടര ലക്ഷം കുട്ടികൾ ആഫ്രിക്കയിൽ മാത്രം രോഗം ബാധിച്ച് മരിച്ചിരുന്നു.
ഘാന, കെനിയ, മലാവി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 80,000 ത്തിൽ അധികം കുട്ടികൾക്ക് വാക്‌സിൻ കുത്തിവെച്ചിരുന്നു. ഇവിടെ മികച്ച ഫലപ്രാപ്ത്തിയാണ് കൈവരിച്ചത്. ഈ ഫലത്തെ അടിസ്ഥാനമാക്കിയാണ് ആർടിഎസ്, എസ് വാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. അനോഫെലീസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മലേറിയ പരത്തുന്നത്.
Comments