റോം: യുവേഫാ നേഷൻസ് ലീഗിൽ ഫൈനലിൽ കടന്ന് സ്‌പെയിൻ. സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇറ്റലിയെ 2-1നാണ് കാളപ്പോരിന്റെ നാട്ടുകാർ മറികടന്നത്. സ്പാനിഷ് താരം ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളാണ് സ്‌പെയിന് മികച്ച ജയം സമ്മാനിച്ചത്. മുൻ ലോകചാമ്പ്യന്മാർ ഏറ്റുമുട്ടിയപ്പോൾ അവസാന നിമിഷത്തിലാണ് ഇറ്റലി ആശ്വാസ ഗോൾ നേടിയത്.
കളിയുടെ 17-ാം മിനിറ്റിൽ തന്നെ നീലപ്പടയ്‌ക്കെതിരെ സ്‌പെയിൻ മുന്നിലെത്തി. ടോറ സിന്റെ ആദ്യ ഗോളിനെതിരെ ആക്രമിച്ച് കളിച്ച ഇറ്റലിക്ക് 42-ാം മിനിറ്റിൽ ചുവപ്പുകാർഡ് കാണേണ്ടിവന്നു. ലിയോനാർഡോ ബനോച്ചിയാണ് പുറത്തുപോകേണ്ടി വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ടോറസിന്റെ വക രണ്ടാം ഗോളും പിറന്നു. കളിയുടെ 83-ാം മിനിറ്റിലാണ് ഇറ്റലിക്ക് ഒരു ഗോൾ തിരിച്ചടിക്കാനായത്. ലോറൻസോ പെല്ലഗ്രിനിയാണ് ഗോൾ നേടിയത്.
രണ്ടാം സെമി ഇന്ന് പുലർച്ചെ നടക്കും. ഫ്രാൻസും ബെൽജിയവുമാണ് ഏറ്റുമുട്ടുന്നത്. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Comments