വാഷിംഗ്ടൺ : ഏറെ നാളത്തെ ആസൂത്രണത്തിനും കാത്തിരിപ്പിനും ഒടുവിലാണ് പലരും വിവാഹത്തിനായി തയ്യാറെടുക്കുന്നത്. വിവാഹം സ്വപ്ന തുല്യമാക്കാൻ ചിലർ ചിലപ്പോൾ വർഷങ്ങൾക്ക് മുൻപേ തന്നെ തയ്യാറെടുപ്പുകൾ നടത്തും. കോടികൾ പൊടിച്ചുള്ള ആഡംബര കല്യാണമായാലും ലളിതമായ കല്യാണമായാലും ബുദ്ധിമുട്ടും മുടക്കവും കൂടാതെ വിവാഹം നടക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ ഒറ്റ വീഴ്ചകൊണ്ട് വിവാഹവേദിയിൽ വെച്ചു തന്നെ ജീവിതം താറുമാറായാലോ ? യുകെയിലെ കാര ഡോനോവൻ എന്ന യുവതിയാണ് അത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത്.
ഓഡിറ്റോറിയത്തിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു അനാസ്ഥ കാരണം വിവാഹ ദിവസം ഹാളിലെ നൃത്തവേദിയിൽ യുവതി വഴുതി വീണു.തറയിൽ വെള്ളം കെട്ടി നിന്നാതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് യുവതിയുടെ കൈമുട്ട് ഒടിയുകയുണ്ടായി.വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ധ്യാപികയായ യുവതിക്ക് തിരികെ ജോലിയിലേക്ക് തിരികെ പ്രവേശിക്കാനോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനോ സാധിച്ചിട്ടില്ല.
ജീവിതത്തിൽ ഇത്രയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ കാരണമായ ഓഡിറ്റോറിയത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് കാര ഇപ്പോൾ.1.5 കോടി രൂപയാണ് ഓഡിറ്റോറിയം ഉടമകളോട് നഷ്ടപരിഹാരം നൽകാനായി യുവതിയും കുടുംബവും ആവശ്യപ്പെട്ടിരിക്കുന്നത്.യുവതിക്ക് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാരയുടെ ദുരവസ്ഥയയ്ക്ക് പരിഹാരം കാണാൻ ഓഡിറ്റോറിയം ഉടമകൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നാണ് പലരുടേയും അഭിപ്രായം.
Comments