ബെംഗളൂരു: പ്രസിദ്ധമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കമായി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയും ചേർന്ന് ചാമുണ്ഡി മലനിരകളിൽ ഉള്ള ചാമുണ്ഡേശ്വരി ദേവിക്ക് പൂജ അർപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കർണാടക ചീഫ് സെക്രട്ടറി പി രവി കുമാർ നേരത്തെ പുറപ്പെടുവിച്ചിരുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ചീഫ് സക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദസറ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആന സവാരിയും ഇതോടൊപ്പം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നാഗർഹോൾ വനത്തിൽ നിന്നും മൈസൂരു കൊട്ടാരത്തിലേയ്‌ക്ക് ആനകളെ എത്തിക്കുകയും അവയ്‌ക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. ഇത്തവണ അഭിമന്യു, കാവേരി, ചൈത്ര, ലക്ഷ്മി, ഗോപാലസ്വാമി, ധനഞ്ജയ, അശ്വത്ഥാമാവ്, വിക്രമൻ എന്നീ എട്ട് ആനകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.
നവരാത്രി ഉത്സത്തിന്റെ ഭാഗമായി ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ച ആനയെ മൈസൂരു നഗരപ്രദക്ഷിണത്തിനായി കൊണ്ടുപോകും. എല്ലാ വർഷവും ഇത്തരത്തിൽ നഗരപ്രദക്ഷിണം സംഘടിപ്പിച്ചു വരുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി മൈസൂരു നഗരം ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഈ ദിനങ്ങളിൽ നഗരത്തെ അതിന്റെ എല്ലാ വിധ സൗന്ദര്യത്തിലും ദർശിക്കാൻ സാധിക്കും.
ഒക്ടോബർ 7 മുതൽ 15 വരെയാണ് ദസറ ഉത്സവം കൊണ്ടാടുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്.
Comments