ഭോപ്പാൽ: രാജ്യത്ത് മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് ദർശൻ ട്രെയിൻ സർവീസ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി). ഇത്തവണ മദ്ധ്യപ്രദേശിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഐആർസിടിസിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങിലൂടെ കടന്നുപോകുന്ന ദേഖോ അപ്‌നാ ദേശ് എന്ന ടൂറിസ്റ്റ് ട്രെയിനിനു പിന്നാലെയാണ് ഈ ട്രെയിൻ സർവീസ് തുടക്കം കുറിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതും സൗകര്യപ്രദവുമായ വിനോദസഞ്ചാര പാക്കേജുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെയും, കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സംയുക്ത പദ്ധതിയാണ് ഭാരത് ദർശൻ. ഏതെങ്കിലും കാരണത്താൽ വിനോദസഞ്ചാരത്തിന് അവസരം നഷ്ടപ്പെട്ട ആളുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരം പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മദ്ധ്യപ്രദേശിൽ നിന്നും തുടക്കം കുറിക്കുന്ന ഭാരത് ദർശൻ ട്രെയിൻ, രേവ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ആഗ്ര, മഥുര, ഹരിദ്വാർ, ഋഷികേശ്, അമൃത്സർ, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. ഉത്തരേന്ത്യയിലെ ചരിത്രപരവും ഭക്തിപരവുമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് യാത്രക്കാരെ സഹായിക്കുക എന്നതാണ് ഈ യാത്രയുടെ ഉദ്ദേശ്യം.
യാത്രക്കാരുടെ ഭക്ഷണത്തിനും താമസത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പാക്കേജിൽ ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ എട്ട് രാത്രികളും ഒമ്പത് പകലുകളും ലഭിക്കുമെന്നും ഐആർസിടിസി ഉദ്യോഗസ്ഥൻ ആനന്ദ് കുമാർ ജാ പറഞ്ഞു.
സ്ലീപ്പർ ക്ലാസിന് ഒരാൾക്ക് 8,505 രൂപയും എസി 3-ടയറിന് 10,395 രൂപയുമാണ് ഭാരത് ദർശൻ ടൂർ പാക്കേജ് നിരക്ക്. യാത്ര ബുക്ക് ചെയ്യുന്നതിന്, ഓരോ യാത്രക്കാരനും കൊറോണ വാക്‌സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണം.
Comments