ന്യൂഡൽഹി: 2021ലെ ടോക്കിയോ ഒളിമ്പിക്സിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണമെഡൽ നേടിക്കൊണ്ടാണ് നീരജ് ചരിത്രം സൃഷ്ടിച്ചത്. 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് ഈ നേട്ടം സ്വന്തമാക്കിയത്. നീരജിനൊപ്പം തന്നെ നീരജിന്റെ മുടിയും പലരുടേയും ശ്രദ്ധ കവർന്നിരുന്നു. 2016 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയപ്പോഴും നീരജിന്റെ ഹെയർ സ്റ്റൈൽ പലരും ശ്രദ്ധിച്ചിരുന്നു. കണ്ണു മറയുന്ന രീതിയിൽ കഴുത്തൊപ്പം എത്തി നിൽക്കുന്ന കരുത്താർന്ന മുടിയായിരുന്നു ഈ ചെറുപ്പക്കാരനുണ്ടായിരുന്നത്. മുടി ഒരിക്കലും മുറിക്കില്ലെന്നും, അങ്ങിനെയുള്ള ഹെയർസ്റ്റൈൽ തനിക്ക് ഒരിക്കലും ചേരില്ലെന്നും മുൻപ് ഒരു അഭിമുഖത്തിൽ നീരജ് പറഞ്ഞിരുന്നു. എന്നാൽ ടോക്കിയോ ഒളിമ്പിക്സിന് തൊട്ടുമുൻപായി തന്റെ നീണ്ട മുടി മുറിച്ചു കളയുമെന്ന തീരുമാനമാണ് നീരജ് എടുത്തത്. അതിന്റെ കാരണം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.
മുടി എപ്പോഴും കണ്ണിലേക്ക് വീണുകിടക്കുമെന്നും, കളിക്കിടയിൽ ഇത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും നീരജ് പറയുന്നു. ‘ എന്തെങ്കിലും മോശമായത് സംഭവിച്ചാൽ ആളുകൾ നേരെ എന്റെ മുടിയിലേക്ക് വിരൽ ചൂണ്ടുമായിരുന്നു. കളി മോശമായാൽ അതിന്റെ കുറ്റം എന്റെ മുടിക്കായിരുന്നു. എല്ലായ്പ്പോഴും കണ്ണിലേക്ക് വീണ് കിടക്കുന്ന മുടി എന്റെ കളിയേയും ഒരു രീതിയിലും സഹായിച്ചിരുന്നില്ല. അത് കൊണ്ടാണ് മുടി മുറിക്കാൻ തീരുമാനിക്കുന്നത്. തൊപ്പി വച്ച് തല മൂടാനൊക്കെ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ മത്സരത്തിനിടയിൽ ഇതൊന്നും ഫലപ്രദമായില്ല. മുടിയിലൂടെ വിയർപ്പൊഴുകി കണ്ണിൽ വീണു കൊണ്ട ഇരിക്കും. എന്റെ ശ്രദ്ധയുടെ 50 ശതമാനവും മുടിക്ക് വേണ്ടി നഷ്ടപ്പെട്ടുവെന്നും’ നീരജ് പറയുന്നു.
സ്വർണനേട്ടത്തിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ താൻ വളരെയധികം കഷ്ടപ്പെട്ടുവെന്നും നീരജ് കൂട്ടിച്ചേർത്തു. പരിശീലനത്തിനിടെ കോച്ചിന്റെ ഒരു നിർദ്ദേശം പോലും പാലിക്കാതിരുന്നിട്ടില്ലെന്നും നീരജ് പറയുന്നു. ‘ കോച്ച് എന്ത് പറയുന്നോ അത് ഞാൻ അക്ഷരം പ്രതി അനുസരിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞിട്ട് എന്തെങ്കിലും കാര്യം എനിക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഞാൻ വളരെ നിരാശനാകുമായിരുന്നു. വർക്കൗട്ട് ചെയ്യുന്നതിൽ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്നും’ നീരജ് പറഞ്ഞു.
Comments