കടന്നുകയറാൻ ശ്രമിക്കരുത് . ഇത് 62 ലെ ഇന്ത്യയല്ല. സൗഹൃദം തുടരാൻ നമ്മൾ തയ്യാറാണ്. പക്ഷേ ചതി .. അത് സഹിക്കില്ല. ഇന്ത്യൻ മണ്ണിലേയ്‌ക്ക് അതിക്രമിച്ച് കയറിയാൽ തടയും.. തുടർന്നാൽ അടിച്ച് പുറത്താക്കും. അരുണാചൽ അതിർത്തിയിലൂടെ കടന്നുകയറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ വിരട്ടിയോടിച്ച് ഇന്ത്യൻ സൈനികർ. 200 റോളം വരുന്ന ചൈനീസ് സൈനികരാണ് അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നിശ്ചയ ദാർഢ്യത്തിന്റെ കരുത്തോടെ പാറപോലെ ഉറച്ചുനിന്ന ഇന്ത്യൻ സൈന്യത്തിനുമുന്നിൽ സർവ്വ സന്നാഹങ്ങളുമായെത്തിയ ചെമ്പട മുട്ടുകുത്തി.
ഒരുമണിക്കൂറിലേറെ നടന്ന വാക്കുതർക്കത്തിനും ഉന്തിനും തള്ളിനുമൊടുവിൽ ചൈനീസ് സൈന്യം തോൽവി സമ്മതിച്ച് പിൻവാങ്ങുകയായിരുന്നു. ഇനി ഒരടി മുന്നോട്ട് നീങ്ങിയാൽ തിരിച്ചടിക്കുമെന്ന നിലപാടിലേക്ക് ഇന്ത്യൻ കമാന്റർമാർ മാറിയതോടെയാണ് ചൈനീസ് സൈനികർ അപകടം മണത്ത് പിന്മാറിയതെന്നാണ് വിവരം. ഉയർന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥരെത്തി പ്രശ്‌നം പറഞ്ഞു തീർക്കുകയായിരുന്നു.
വരുന്നയാഴ്ച ലഡാക്കിൽ സൈനിക പിന്മാറ്റത്തിന്റെ 13-ാം വട്ട ചർച്ച നടക്കാനിരിക്കേ ചൈന നടത്തിയത് വിവരക്കേടെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. കൃത്യമായ നേതൃത്വമില്ലാത്തതും അതിർത്തിയിൽ എന്തിനാണ് നിൽക്കുന്നതെന്ന് യാതൊരു ധാരണയുമില്ലാതെയാണ് ചൈനീസ് സൈന്യം പെരുമാറുന്നതെന്നാണ് ഇന്ത്യൻ കമാന്റർമാർ പറയുന്നത്.
അരുണാചൽ പ്രദേശിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് കിഴക്കൻ ലഡാക് മോഡൽ വീണ്ടും ആവർത്തിക്കാൻ ചൈന ശ്രമിച്ചത്. 200 ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ സ്ഥിരം പട്രോളിംഗിനിറങ്ങിയ ഇന്ത്യൻ സൈന്യത്തിന്റെ മുന്നിലാണ് ചൈനീസ് സൈനികർ പെട്ടത്.
അരുണാചലിലെ തവാങ് മേഖലയിൽ നടന്ന സംഭവമാണ് ഇന്ന് സൈന്യം പുറത്തുവിട്ടത്. എല്ലാ ദിവസവുമുള്ള പട്രോളിംഗിനിടെയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്തുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇരുകൂട്ടരും തമ്മിൽ വലിയ തർക്കമാണുണ്ടായത്. ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറത്തേക്ക് മുന്നേറുമെന്നും ആക്രമിക്കുമെന്ന് ബോദ്ധ്യമായതോടെയാണ് ചൈനീസ് സൈന്യം വിരണ്ട് പിന്മാറുകയായിരുന്നു.
ഇരുവിഭാഗത്തേയും സൈനികർ ഏതാനും മണിക്കൂറുകൾ മുഖാമുഖം നിന്നതായാണ് വിവരം. മുൻപ് ലഡാക്കിലെ സംഘർഷത്തിൽ ഇന്ത്യ 21 സൈനികരുടെ വീരബലിദാനത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ചൈനയുടെ ഹുങ്കിനെ തകർത്തത്. ആസംഭവത്തിൽ എത്ര സൈനികർ മരിച്ചെന്ന കണക്കുപോലും ചൈനീസ് ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൈനീസ് ഭാഗത്ത് നിന്നും 42 പേർ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ സംഘടനകൾ വെളിപ്പെടുത്തിയത്.
ചൈനീസ് ഭാഗത്തു നിന്നും സൈനിക നീക്കം തുടർച്ചയായി നടക്കുന്ന വിവരം ഇന്ത്യൻ സൈന്യം അന്താരാഷ്‌ട്ര തലത്തിൽ തന്നെ അറിയിച്ചു കഴിഞ്ഞു. ചൈനീസ് പ്രകോപനങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. ലഡാക്ക് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഇന്ത്യ-ചൈന ഉന്നത തല നയതന്ത്ര ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. ചൈനയുടെ പ്രകോപനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന കരസേനാ മേധാവി എം.എം.നരവാനേയുടെ പ്രസ്താവന വരാനിരിക്കുന്ന ചർച്ചകളിൽ ഇന്ത്യൻ സമീപനം ശക്തമാകുമെന്ന സൂചനയാണ്.
Comments