കപ്പലുകൾ വരുമ്പോൾ തുറക്കുക. പോയി കഴിഞ്ഞാൽ അടക്കുക. അത്യാധുനിക സാങ്കേതിക വിദ്യയുമായി ഒരുങ്ങുകയാണ് പുതിയ പാമ്പൻ പാലം. ഇന്ത്യൻ എഞ്ചിനീയറിംഗ് വിസ്മയമായ പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലത്തിൻരെ നിർമ്മാണം. വെർട്ടിക്കൽ ലിംഫ്റ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായി ഇന്ത്യയിൽ നിർമ്മിക്കുന്ന പാലം കൂടിയാണിത്.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന മാർഗ്ഗമാണ് പാമ്പൻ പാലം. മറ്റ് വാഹനങ്ങൾക്കായുള്ള പാലം സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. 1914 ൽ പ്രവർത്തനമാരംഭിച്ച പാമ്പൻ പാലം രാജ്യത്തെ ഏറ്റവും നീളമുളള കടൽപാലമായിരുന്നു. എന്നാൽ 2010 ൽ ബാന്ദ്ര-വർളി പാലം പ്രവർത്തനമാരംഭിച്ചതോടെ പാമ്പൻ പാലത്തിന് ആ റെക്കോർഡ് നഷ്ടമായി.
104 വർഷം പഴക്കമുള്ള ഈ പാലത്തിന് പകരമായാണ് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 250 കോടി രൂപ ചെലവിൽ പഴയ പാലത്തിന് സമാന്തരമായി 2.05 കിലോമീറ്റർ നീളത്തിലാണ് പാലം ഒരുങ്ങുന്നത്. റെയിൽവേ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പാലം നിർമ്മാണം പുരോഗമിക്കുന്നത്. കപ്പലുകൾ കടന്നുപോകുമ്പോൾ പാലം വഴിമാറി നേരെ ആകാശത്തേക്ക് ഉയർന്നു പൊങ്ങും. കപ്പലുകളും ബോട്ടുകളും സുഗമമായി പോയതിന് ശേഷം പെട്ടെന്ന് തന്നെ താഴ്ന്ന് പാലത്തിന്റെ പഴയ രൂപത്തിലാകും. രാമശ്വരത്തെ പുതിയ പാമ്പൻ പാലം നിർമ്മിക്കുന്നത് ഈ രീതിയിലാണെന്നത് രാജ്യത്തെ തന്നെ വിസ്മയിപ്പിക്കുകയാണ്.
101 കൂറ്റൻ തൂണുകളും 18.3 മീറ്റർ വീതമുള്ള 100 സ്പാനുകളും 63 മീറ്റർ നീളമുള്ള ഒരു നാവിഗേഷൻ സ്പാനുമാണുള്ളത്. നാവിഗേഷൻ സ്പാൻ ലംബമായി മുകളിലേക്ക് ഉയർത്തിയാണ് കപ്പലുകളുടെയും സ്റ്റീമറുകളുടെയും സഞ്ചാരം സാധ്യമാക്കുക. കപ്പലുകളെ കടത്തിവിടുന്നതിനായി പാലം ഉയർത്താൻ ഇലക്ട്രോ മെക്കാനിക്കൽ നിയന്ത്രിത സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ട്രെയിൻ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും തടസമില്ലാത്ത യാത്രയ്‌ക്ക് വഴിയൊരുക്കുകയും ചെയ്യും. പഴയ പാലത്തിൽ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഷെർസർ സ്പാൻ എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ തിരശ്ചീനമായി പാലം നീക്കിയായിരുന്നു കപ്പലുകൾക്ക് വഴിയൊരുക്കിയിരുന്നത്.
തുരുമ്പ് പിടിക്കാത്ത സ്റ്റീൽ റീ ഇൻഫോഴ്‌സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീർഘകാലം നിലനിൽക്കുന്ന പെയിന്റിങ് എന്നിവയും പുതിയ പാലത്തിന്റെ പ്രത്യേകതയാണ്. 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്.
1914 ഫെബ്രുവരി 24 നാണ് പഴയ പാമ്പൻ പാലം ബ്രിട്ടീഷുകാർ നിർമ്മിച്ചത്. ശ്രീലങ്കയിലേയ്‌ക്ക് പെട്ടെന്ന് എത്തിപ്പെടുന്നതിനായിരുന്നു പാലത്തിന്റെ നിർമ്മാണം. എന്നാൽ 1964 ഡിസംബർ 22-ന് രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ തകർത്തെറിഞ്ഞു. ധനുഷ്‌കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിൻ കടലിലേക്ക് മറിഞ്ഞ് മുഴുവൻ യാത്രക്കാരും മരിച്ചു. ഈ അപകടത്തെ തുടർന്ന് പാലത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ച് സഞ്ചാര യോഗ്യമാല്ലാതായി. തുടർന്ന് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന പാമ്പൻ പാലം പുനർനിർമ്മിച്ചത്.
പുതിയ പാലത്തിൻരെ നിർമ്മാണം ദ്രുതഗതയിൽ പുരോഗമിക്കുകയാണ്. അടുത്ത മാർച്ചോടുകൂടി പണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. നിർമ്മാണം പുരോഗമിക്കുന്നതിന്റെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ചത് വൈറലായിരുന്നു.














