ഇറ്റാനഗർ: ഇന്ത്യയിലും വിദേശത്തും കരകൗശല വസ്തുക്കളുടെ വിപണി മെച്ചപ്പെടുത്താൻ സർക്കാരും പൊതു മേഖല സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് രാജ്യത്തെ കൈത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി അരുണാചൽപ്രദേശിൽ എത്തിയതാണ് ഉപരാഷ്‌ട്രപതി.
‘ഉചിതമായ സമയത്ത് വിപണിയിൽ അവസരം ലഭിക്കാത്തത് ഇന്ത്യയിലെ കൈത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. കൈത്തൊഴിലാളികളുടെ ഉന്നമനത്തിനായി രാജ്യത്തെ മ്യൂസിയങ്ങളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും, വലിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് സമീപവും കരകൗശലവസ്തുക്കളുടെ കടകൾ സ്ഥാപിക്കാൻ ഉന്നത അധികാരികൾ തൊഴിലാളികളെ സഹായിക്കണം. ഇതിലൂടെ അവരുടെ വരുമാനം ഉയർത്തി തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കാം’ ഉപരാഷ്‌ട്രപതി പറഞ്ഞു.
സന്നദ്ധ സംഘടനകൾ കൈത്തൊഴിലാളികളുമായി കൈകോർത്ത് കരകൗശല വസ്തുകളുടെ ഓൺലൈൻ വ്യാപാരം ആരംഭിക്കണം. ഇത്തരത്തിലുള്ള തൊഴിലാളികൾക്കായി ഓൺലൈൻ മാർക്കറ്റിംഗ് സാധ്യതകൾ പരിചയപ്പെടുത്താൻ ഹ്രസ്വകാല കോഴ്‌സുകൾ ഉടൻ ആരംഭിക്കാൻ ഉപരാഷ്‌ട്രപതി നിർദ്ദേശിച്ചു.
അരുണാചൽപ്രദേശ് സന്ദർശനത്തിന്റെ ഭാഗമായി ഇറ്റാനഗറിലുള്ള ജവഹർലാൽ നെഹ്‌റു സംസ്ഥാന മ്യൂസിയം ഉപരാഷ്‌ട്രപതി സന്ദർശിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വംശീയ മ്യൂസിയങ്ങളിൽ ഒന്നാണിതെന്ന് വിവിധ ചിത്രശാലകൾ സന്ദർശിച്ച വെങ്കയ്യ നായിഡു ഫേസ്ബുക്കിൽ കുറിച്ചു.
Comments