മുംബൈ: ചലച്ചിത്ര നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ ഓഫീസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ(എൻസിബി) റെയ്ഡ്. ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ബോളിവുഡിലെ പല ഉന്നതരും പിടിയിലാകുമെന്നാണ് സൂചന. ഖത്രിയുടെ ബാന്ദ്രയിലെ ഓഫീസിലാണ് എൻസിബി റെയ്ഡ് നടത്തിയത്.
നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഖത്രി ഇതിനു മുൻപും മയക്കുമരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയുടെ അഭിഭാഷകനായ അശോക് സാരോഗിയാണ് കേസിൽ ഖത്രിയുടെ പങ്കാളിത്തം വെളിപ്പെടുത്തിയത്. സുശാന്തിനും റിയ ചക്രവർത്തിയ്‌ക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് ഖത്രിയാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇയാളെ പിന്തുടർന്ന് മയക്കുമരുന്ന് ഇടപാടുകാരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് എൻസിബി പദ്ധതിയിടുന്നത്.
ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ഉൾപ്പെടെ 17 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിരവധി മയക്കുമരുന്ന് വിതരണക്കാരെ എൻസിബി പിടികൂടിയിട്ടുണ്ട്. ബോളിവുഡിലെ പല താരങ്ങളും ഇത്തരത്തിൽ ലഹരി ഇടപാടുകാരമായി ബന്ധം പുലർത്തുന്നവരാണെന്ന് കേസിൽ തെളിഞ്ഞു.
അറസ്റ്റിലായ ആര്യൻ ഖാനെയും മറ്റ് പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ ഖാനും, അർബ്ബാസ് മെർച്ചന്റും കേസിലെ മുഖ്യകണ്ണികളാണ്. ഇവർക്ക് ലഹരി എത്തിച്ചുകൊടുത്ത ഇടപാടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആര്യനെയും അർബ്ബാസിനെയും ഇടപാടുകാർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ഇവരെ എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.
Comments