ശ്രീനഗർ : കശ്മീരിൽ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങൾ തുടർക്കഥയായതിന് പിന്നാലെ തീവ്രവാദ സംഘടനകളുമായി ബന്ധമുളള 700 ഓളം ഭീകരരെ പിടികൂടിയതായി റിപ്പോർട്ട്. നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളുമായി ബന്ധമുള്ള ഭീകരരെയാണ് പിടികൂടിയത്. ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ശ്രീനഗർ, കശ്മീർ, ബുദ്ഗാം എന്നിവിടങ്ങളിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. കശ്മീർ താഴ്‌വരയിലെ ഭീകരത വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് അധികൃതർ പറയുന്നു.
ആറ് ദിവസങ്ങൾക്കിടെ കശ്മീരിൽ ഏഴ് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇത് പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്തു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതാണ് ഇതിന് പ്രധാന കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കശ്മീരിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കുന്നതിൽ പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ തിരികെ സ്വന്തം മണ്ണിലേക്ക് വരാൻ ഭീകരർ അനുവദിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ കശ്മീരൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് എൻഐഎ നടത്തിയ റെയ്ഡിൽ രണ്ട് ഭീകരരെ പിടികൂടിയിരുന്നു. നേരത്തെ പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ട ലഷ്‌കർ അനുബന്ധ സംഘടനയായ ദി റസിസ്റ്റൻസ് ഫോഴ്‌സിലെ (ടിആർഎഫ്) ഭീകരരാണ് പിടിയിലായത്. ശ്രീനഗറിൽ നടന്ന ഭീകരാക്രമണങ്ങളുമായി ഇവർക്ക് പങ്കുണ്ടെന്നാണ് വിവരം.
Comments