ന്യൂഡൽഹി: അംഗീകാരം നേടാനുള്ള ശ്രമങ്ങൾ താലിബാൻ ശക്തമാക്കുന്ന സാഹചര്യത്തിൽ ഭീകരരുമായി ഇടപഴകുന്നത് ആഗോളതലത്തിൽ ഏകോപിപ്പിക്കണമെന്ന ആശയം ശരിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.
സംഭാഷണത്തിൽ അഫ്ഗാനിസ്താനിലെ സ്ഥിതിഗതി ഇരുവരും വിലയിരുത്തി. കൂടാതെ ഇന്ത്യയും യുകെയും തമ്മിലുളള ബന്ധം ദൃഢമാക്കാൻ 2030 ഓടെ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതികളുടെ പുരോഗതിയും ഇരുവരും വിലയിരുത്തി.
അഫ്ഗാനിൽ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. താലിബാനുമായി ഇടപഴകുന്നതിന് ഏകോപിത സമീപനമാണ് ആവശ്യമെന്നും മോദിയും ജോൺസണും അംഗീകരിച്ചു.
‘പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സംസാരിച്ചതിൽ സന്തോഷം. 2030ലെ ഇന്ത്യ-യുകെ അജണ്ടയിലെ പുരോഗതിയെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഗ്ലാസ്‌ഗോയിൽ വരാനിരിക്കുന്ന സിഒപി-26ന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറി. അഫ്ഗാനിലെ പ്രസന്ധിയുൾപ്പെടെ ഞങ്ങൾ വിലയിരുത്തി’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കാബൂളിലെ സജ്ജീകരണത്തിന് അന്താരാഷ്‌ട്ര അംഗീകാരം നേടുന്നതിനും, ഏകദേശം 10 ബില്ല്യൺ ഡോളർ ആസ്തികൾ മരവിപ്പിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ട് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ് താലിബാൻ പ്രതിനിധി. ഇതിന്റെ ഭാഗമായി ഭീകരർ ഇപ്പോൾ ഖത്തറിലാണ്.
രണ്ട് പ്രധാനമന്ത്രിമാരും കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തെ കുറിച്ചും ചർച്ച ചെയ്തു. ഒക്ടോബർ 11 മുതൽ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റേതെങ്കിലും വാ്ക്‌സിൻ പൂർണ്ണമായും സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലെന്ന് ബ്രിട്ടീഷ ഹൈക്കമ്മീഷ്ണർ അറിയിച്ചിരുന്നു.
Comments