തിരുവനനന്തപുരം : മലയാളത്തിന്റെ അതുല്യനടൻ നെടുമുടി വേണുവിന് യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.. ഇതോടെ അഞ്ച് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്.
തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാലിയിരുന്നു സംസ്‌കാര ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനുവെച്ച ശേഷമായിരുന്നു ശാന്തികവാടത്തിലേക്ക് സംസ്‌കാര ചടങ്ങുകൾക്കായി കൊണ്ടുപോയത്. രാഷ്‌ട്രീയ, കലാരംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. അവസാനമായി ഒരു നോക്കു കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് തിരുവനന്തപുരത്ത് എത്തിയത്.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിരിക്കേ ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടക കളരിയിൽ നിന്നാണ് നെടുമുടി സിനിമയിൽ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ , തകര എന്നീ സിനിമകൾ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Comments