ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. എന്നാൽ ജലനിരപ്പ് ഉയർന്നാലും തൽക്കാലം അണക്കെട്ട് തുറക്കില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. പ്രളയ സാധ്യത മുന്നിൽ കണ്ടാണ് ഈ തീരുമാനം. അണക്കെട്ടിന്റെ പൂർണ സംഭരണ ശേഷിയായ 2403 അടിയിൽ എത്തിക്കാൻ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ 2389.78 അടിയ്‌ക്ക് മുകളിലാണ് ജലനിരപ്പ്.
അണക്കെട്ടിന്റെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിൽ എത്തിയാൽ ആദ്യത്തെ ജാഗ്രത(ബ്ലൂ അലർട്ട്) പ്രഖ്യാപിക്കണം. ശേഷം ജലനിരപ്പ് 2397.86 അടിയിൽ എത്തിയാൽ റെഡ് അലർട്ട് നൽകണം. ജാഗ്രത നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിടണം. എന്നാൽ നിലവിൽ അത്തരം ഒരു സാഹചര്യമില്ലെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. ഇപ്പോൾ അണക്കെട്ടിൽ 85 ശതമാനം ജലനിരപ്പാണുള്ളത്. മൂന്ന് മണിക്കൂർ കൂടുമ്പോൾ അണക്കെട്ടിന്റെ സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നിൽ കണ്ടാണ് അണക്കെട്ട് തുറക്കേണ്ട എന്ന തീരുമാനം സ്വീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്റർ ജലം അണക്കെട്ടിൽ ഇനിയും സംഭരിക്കാനാകും.
Comments