കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ് പി ഹരിശങ്കർ. വിധിപ്പകർപ്പ് പരിശോധിച്ച ശേഷം അപ്പീലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയ്‌ക്കുള്ള ശിക്ഷ കോടതിയുടെ വിവേചനാധികാരമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പതിനേഴ് വർഷം തടവും അതിന് ശേഷം ജീവപര്യന്തവും എന്നുള്ളത് പോലീസിനെയും പ്രോസിക്യൂഷനെയും സംബന്ധിച്ച് തൃപ്തികരമായ ശിക്ഷയാണ്. നാല് കുറ്റങ്ങളിൽ മൂന്ന് എണ്ണത്തിലും പരമാവധി ശിക്ഷയാണ് ലഭിച്ചത്. തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് അതിലെ കുറവ് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമോന്നത ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് ഉത്രയുടെ അമ്മ പറഞ്ഞു. ശരിയായ ശിക്ഷാ നടപടി ഇല്ലെങ്കിൽ സമൂഹം എങ്ങോട്ട് പോകുമെന്ന് മനസിലാക്കാൻ സാധിക്കില്ലെന്നും അമ്മ പ്രതികരിച്ചു.
കേരളക്കര മുഴുവൻ കാത്തിരുന്ന ആ വിധി വന്നപ്പോൾ കൊല്ലത്തെ ഉത്രയുടെ വീട്ടിൽ അമ്മ മണിമേഖലയുടെ കണ്ണുകൾ നിറഞ്ഞു. തന്റെ മകൾക്ക് നീതി ലഭിച്ചില്ലെന്നാണ് അമ്മ പറയുന്നത്. ഇതിനെതിരെ മേൽക്കോടതിയിലേക്ക് പോകുമെന്ന് കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതി സൂരജിന്റെ അഭിഭാഷകൻ.
Comments