ന്യൂഡൽഹി : രാജ്യത്തെ സൈനിക സ്‌കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലുള്ള 100 സ്‌കൂളുകളെ സൈനിക് സ്‌കൂൾ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്യാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സൈനിക സ്‌കൂളുകളുടെ നിലവിലുള്ള മാതൃകയ്‌ക്ക് അടിസ്ഥാനപരമായ മാറ്റം വരുത്തിക്കൊണ്ടാണ് സൈനിക സ്‌കൂൾ സൊസൈറ്റിയുടെ കീഴിൽ അഫിലിയേറ്റഡ് സൈനിക സ്‌കൂൾ ആരംഭിക്കുന്നത്.
2022-2023 അദ്ധ്യയന വർഷം മുതൽ ആറാം ക്ലാസിൽ 5,000 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്വഭ്വാവ ഗുണം,അച്ചടക്കം,ദേശീയബോധം എന്നീ ഗുണങ്ങളോടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനം വളർത്താൻ കുട്ടികളെ പ്രാപ്തരാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സ്‌കൂളുകളുടെ പ്രവർത്തന രീതി. ഈ രീതിയിൽ തുടങ്ങുന്ന അഫിലിയേറ്റഡ് സൈനിക സ്‌കൂളുകൾ നിലവിലുള്ള സൈനിക സ്‌കൂളുകളിൽ നിന്ന് വ്യത്യസ്തമായാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുക.
ഈ രീതിയിൽ സൈനിക് സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ സാധാരണ ബോർഡും പാഠ്യപദ്ധതിയുമായി സംയോജിപ്പിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി തീരും. യുവാക്കളിൽ പഠനത്തിൽ മികവ്, ശാരീരികക്ഷമത,സാസ്‌കാരികബോധം, തുടങ്ങിയവയിലുള്ള നിലവാരം വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകും. പ്രവർത്തന രീതിയിൽ മാറ്റം വരുത്തികൊണ്ട് ദേശസ്‌നേഹികളായ നേതൃഗുണങ്ങളുള്ള യുവാക്കളെ രാജ്യത്ത് സൃഷ്ടിക്കുക എന്നതാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments