കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ. പ്രതിയെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്‌ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെളിവുകൾ ഇല്ലാതെയാണ് കോടതി സൂരജിനെ കുറ്റക്കാരനാക്കിയിരിക്കുന്നത്. ഈ വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. ഈ കേസിൽ ഡമ്മി പരീക്ഷണം ഒരിക്കലും സ്വീകാര്യമല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഡമ്മി പരീക്ഷണം ഒരിക്കലും തെളിവായി കണക്കാക്കാൻ സാധിക്കില്ല. പാമ്പിന് ഡമ്മിയെയും മനുഷ്യനേയും പ്രത്യേകം തിരിച്ചറിയാൻ സാധിക്കും. ഡമ്മിയോട് പ്രതികരിക്കുന്നത് പോലെയാകില്ല ഒരു മനുഷ്യനോട് അത് പ്രതികരിക്കുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഉത്ര വധക്കേസിൽ 17 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് സൂരജിന് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങളിൽ പരമാവധി ശിക്ഷ ലഭിച്ചെങ്കിലും കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് മാത്രമാണ് ലഭിച്ചത്. തന്റെ മകൾക്ക് നീതി ലഭിച്ചില്ലെന്നാണ് ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞത്. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഉത്രയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.
Comments