മുംബൈ: പിറന്നാളുകൾക്ക് കേക്ക് മുറിക്കുന്നത് പുതുമയുള്ള കാര്യമല്ല.. എന്നാൽ ഒരാൾ തന്റെ ജന്മദിനത്തിൽ ഒന്നിന് പിറകെ ഒന്നായി 550 കേക്കുകൾ മുറിച്ചാലോ.. വ്യത്യസ്തമായ ഈ പിറന്നാളാഘോഷവും കേക്ക് മുറിക്കലും ഒരു കെട്ടു കഥയല്ല. മുംബൈ സ്വദേശിയായ സൂര്യ രതൂരി തന്റെ പിറന്നാൾദിനം ഏവരും ഓർമയിൽ സൂക്ഷിക്കാൻ ചെയ്തതാണിത്.
മുംബൈയിലെ കാന്ദിവലി സ്‌റ്റേഷൻ പരിധിയിലാണ് വ്യത്യസ്തമായ ഈ ആഘോഷം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പിറന്നാൾ ദിനം. സൂര്യയെന്ന ചെറുപ്പക്കാരൻ തന്റെ ജന്മദിനത്തിൽ 550 വ്യത്യസ്ത ഫ്‌ളേവറുകളിൽ നിർമിച്ച കേക്കുകൾ ഓർഡർ ചെയ്യുകയും അവ മൂന്ന് മേശകളിലായി നിരത്തി വെച്ച് മുറിക്കുകയും ചെയ്തു. ഇരുകൈകളിലും ഓരോ കത്തികൾ വീതം ഉപയോഗിച്ചാണ് രണ്ടര മിനിറ്റ് കൊണ്ട് കക്ഷി കേക്കുകൾ മുറിച്ചത്. ഇത്തരത്തിൽ 550 കേക്കുകൾ മുറിക്കുന്ന പിറന്നാളുകാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പൊടുന്നനെ വൈറലായി.
രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷത്തിന് പങ്കുചേർന്നയാളുകൾ ആരും തന്നെ മാസ്‌ക് ധരിച്ചതായി കാണാനാകില്ല. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ പല പ്രദേശവാസികളും ബ്രിഹൻമുംബൈ പോലീസിൽ സംഭവത്തെക്കുറിച്ച് പരാതിയും നൽകി. കേസന്വേഷണം പുരോഗമിക്കുകയാണ്.
പിറന്നാൾ ആഘോഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂണിൽ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ പിറന്നാളുകാരൻ പത്തോളം ജന്മദിന കേക്കുകൾ വാൾ ഉപയോഗിച്ച് മുറിച്ചതും ഇത്തരത്തിൽ വൈറലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു.
Comments