മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. ഇഡിയുടെ ഡൽഹി ഓഫീസിൽ എത്താനാണ് നോറ ഫത്തേഹിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇ.ഡി ജാക്വിലിൻ ഫെർണാണ്ടസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇ.ഡിക്ക് മുൻപാകെ നാളെ വീണ്ടും ഹാജരാകണമെന്നാണ് ജാക്വിലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
സുകേഷ് ചന്ദ്രശേഖറിനെതിരായ വഞ്ചന കേസിന്റെ ഭാഗമായാണ് നോറയുടെ മൊഴി രേഖപ്പെടുത്തുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുകേഷ് ചന്ദ്രശേഖറുമായി നോറ ഫത്തേഹിക്കും, ജാക്വിലിൻ ഫെർണാണ്ടസിനും ഏതെങ്കിലും രീതിയിലുള്ള പണമിടപാടുകൾ ഉണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്.
നിലവിൽ ഡൽഹി രോഹിണി ജയിലിൽ തടവിലാണ് സുകേഷ് ചന്ദ്രശേഖർ. ബിസിനസുകാരനിൽ നിന്നും 200 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ പ്രധാന പരാതി. ഇതിന് പുറമെ 20ഓളം കവർച്ച കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിനുള്ളിൽ കിടന്നും ഇയാൾ പണമിടപാടുകൾ നിയന്ത്രിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സുകേഷിന്റെ ഭാര്യയായ ലീന മരിയ പോളിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവർക്കും ഈ കേസിൽ പങ്കുണ്ടെന്നാണ് വിവരം. ലീനയേയും ഇവരോട് അടുത്ത് പ്രവർത്തിക്കുന്ന നാല് പേരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments