വാഷിങ്ടൺ: സൂം മീറ്റിങ്ങിനിരിക്കുന്ന അമ്മയുടെ തലയ്ക്ക് നേരെ അബദ്ധത്തിൽ വെടിയുതിർത്ത് രണ്ട് വയസുകാരൻ. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് എളുപ്പത്തിൽ കിട്ടുന്ന സ്ഥലത്ത് തോക്ക് സൂക്ഷിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. തീർത്തും നിർഭാഗ്യകരമായ സംഭവം യുഎസിലെ ഫ്ളോറിഡയിലാണ് നടന്നത്.
വിയോണ്ടർ അവേരിയെന്ന 22കാരനാണ് അറസ്റ്റിലായ പിതാവ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും ആയുധം കൃത്യമായി സൂക്ഷിക്കാതിരുന്നതിനുമാണ് അവേരിക്കെതിരെ കേസെടുത്തത്. ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. ‘പൗ പട്രോൾ’ എന്ന കുട്ടികളുടെ സീരിയലിന്റെ ചിത്രം പതിച്ച ബാഗിലാണ് അവേരി തോക്ക് സൂക്ഷിച്ചിരുന്നത്. ബാഗെടുത്ത കുട്ടി തോക്ക് കാണുകയും അതുപയോഗിച്ച് കളിക്കുകയും ചെയ്തു.
ഇതിനിടെയാണ് സമീപത്ത് സുഹൃത്തുമായി സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ വെടിയുതിർത്തത്. 21കാരിയായ ഷമായ ലൈൻ തൽക്ഷണം കൊല്ലപ്പെട്ടു. സൂം മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്ന സുഹൃത്ത് ഇത് കാണുകയും അടിയന്തിര നമ്പരിലേക്ക് വിളിച്ച് അറിയിക്കുകയുമായിരുന്നു. സംഭവ സമയത്ത് കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല.
കുട്ടികൾ അബദ്ധത്തിൽ വെടിയുതിർക്കുന്ന സംഭവം യുഎസിൽ ഇതാദ്യമല്ല. സമാനമായ നൂറിലധികം കേസുകളാണ് രാജ്യത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാഗിനുള്ളിൽ നിന്ന് കിട്ടിയ തോക്കെടുത്ത് കളിച്ച രണ്ട് വയസുകാരൻ അബദ്ധത്തിൽ സ്വയം വെടിവെച്ച് മരിച്ച സംഭവമുണ്ടായതും സെപ്റ്റംബർ അവസാനമാണ്. ടെക്സാസിലായിരുന്നു സംഭവം. ഇക്കൊല്ലം 114 മരണങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തു. 2015 മുതലുള്ള കണക്കനുസരിച്ച് പ്രായപൂർത്തിയാകാത്തവർ വെടിയുതിർത്ത് 879 മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Comments